Gaza: ഗാസയിലെ സഹായ കേന്ദ്രങ്ങൾക്ക് സമീപം ആറ് ആഴ്ചയ്ക്കിടെ മരിച്ചത് 798 പേര്‍; വെളിപ്പെടുത്തലുമായി യുഎന്‍
UN human rights office report about Gaza: യുഎൻ കണക്കുകൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ജിഎച്ച്എഫ്. തങ്ങളുടെ കേന്ദ്രങ്ങളില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ജിഎച്ച്എഫിന്റെ വാദം. ഈ സഹായ മാതൃക സുരക്ഷിതമല്ലെന്ന് യുഎന്‍
ഗാസയിലെ സഹായ കേന്ദ്രങ്ങൾക്ക് സമീപം ആറ് ആഴ്ചയ്ക്കുള്ളിൽ 798 പേർ മരിച്ചതായി യുഎന്‍. യുഎസും ഇസ്രായേലിന്റെ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും (ജിഎച്ച്എഫ്) മറ്റ് സംഘടനകളും നടത്തുന്ന സഹായ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഇത്രയുമേറെ പേര്‍ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യം പ്രവർത്തിക്കുന്ന മേഖലകളിലെ ജിഎച്ച്എഫിന്റെ സഹായ കേന്ദ്രങ്ങളിൽ എത്താൻ ശ്രമിച്ച നൂറുകണക്കിന് പലസ്തീൻ സ്വദേശികള്‍ മരിച്ച പശ്ചാത്തലത്തില്‍ ഈ സഹായ മാതൃക സുരക്ഷിതമല്ലെന്ന് യുഎന്‍ വ്യക്തമാക്കി.
ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സൈറ്റുകൾക്ക് സമീപം 615 ഉം സഹായവുമായി എത്തിയ വാഹനവ്യൂഹങ്ങള്‍ക്ക് സമീപം 183 ഉം ഉൾപ്പെടെ 798 മരണങ്ങള്‍ തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യുഎൻ റൈറ്റ്‌സ് ഓഫീസ് (ഒഎച്ച്സിഎച്ച്ആർ) വക്താവ് രവീന ഷംദാസാനി ജനീവയിൽ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. മെയ് 27 മുതൽ ജൂലൈ ഏഴാം തീയതി വരെയുള്ള കണക്കുകളാണിത്.
ഗാസയിലെ ആശുപത്രികൾ, പലസ്തീൻ ആരോഗ്യ അധികാരികൾ, എൻജിഒകൾ തുടങ്ങിയവയില്‍ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കണക്കുകൾ തയ്യാറാക്കിയതെന്ന് ഒഎച്ച്സിഎച്ച്ആർ പറഞ്ഞു. സഹായ വിതരണ കേന്ദ്രങ്ങളുടെ പരിസരത്ത് പലസ്തീനികൾക്കുണ്ടായ പരിക്കുകളിൽ ഭൂരിഭാഗവും വെടിയേറ്റ മുറിവുകളാണെന്ന് രവീന ഷംദാസാനി ചൂണ്ടിക്കാട്ടി.




യുഎൻ കണക്കുകൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ജിഎച്ച്എഫ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. തങ്ങളുടെ കേന്ദ്രങ്ങളില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ജിഎച്ച്എഫിന്റെ വാദം. സഹായ കേന്ദ്രത്തിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങൾ യുഎൻ വാഹനവ്യൂഹങ്ങളുമായി ബന്ധപ്പെട്ടാണെന്ന് ജിഎച്ച്എഫ് വക്താവ് പറഞ്ഞു.
Read Also: Pakistan Insurgents Shot : ബസിൽ അതിക്രമിച്ച് കയറി, 9 പഞ്ചാബുകാരെ വെടിവച്ചുകൊന്നു; സംഭവം പാകിസ്ഥാനിൽ
കൂടുതല്‍ സഹായങ്ങള്‍ നല്‍കുകയെന്നതാണ് പരിഹാരം. യുഎന്നും, മറ്റ് ഗ്രൂപ്പുകളും തങ്ങളുമായി സഹകരിച്ചാല്‍ അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാനോ ഗണ്യമായി കുറയ്ക്കാനോ കഴിയുമെന്നും ജിഎച്ച്എഫ് പറയുന്നു. സമീപകാലത്തുണ്ടായ മരണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെന്നും, കൂടുതല്‍ മാര്‍ഗങ്ങളിലൂടെ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്കും പലസ്തീന്‍ സ്വദേശികള്‍ക്കും ഇടയിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ശ്രമിച്ചതായും ഇസ്രായേൽ സൈന്യം റോയിട്ടേഴ്‌സിനോട് പറഞ്ഞു.