US Deportation: ഹോട്ടൽ ജനാലയിൽ സഹായം ചോദിച്ച് ഇന്ത്യക്കാരടക്കം അഭയാർഥികൾ; അമേരിക്കൻ നടുകടത്തൽ തുടരും
US Deportation to India: വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, നാടുകടത്തപ്പെട്ട ഏകദേശം 300 പേരിൽ ഭൂരിഭാഗവും ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, വിയറ്റ്നാം, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണുള്ളത്

Us Deportation
രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള നാടു കടത്തൽ തുടരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ ഏകദേശം 300 അനധികൃത കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. രാജ്യത്ത് മതിയായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്കെതിരായ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടികളുടെ ഭാഗമായാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നത്.
പനാമ സിറ്റിയിലെ ഡെക്കാപോളിസ് ഹോട്ടലിൻ്റെ ജനാലകളിൽ “ദയവായി ഞങ്ങളെ സഹായിക്കൂ”, “ഞങ്ങൾ സുരക്ഷിതരല്ല” എന്നീ ബോർഡുകൾ ഉയർത്തിപ്പിടിച്ച് നാടുകടത്തപ്പെടുന്നവരുടെ ചിത്രങ്ങളാണ് ചർച്ചയാവുന്നത്. ഹോട്ടലിന് പുറത്ത് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹോട്ടലിലുള്ള അഭയാർഥികൾക്ക് ഭക്ഷണം, വെള്ളം, വൈദ്യ സഹായം എന്നിവ ഒരുക്കിയിട്ടുണ്ട്.
വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, നാടുകടത്തപ്പെട്ട ഏകദേശം 300 പേരിൽ ഭൂരിഭാഗവും ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, വിയറ്റ്നാം, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണുള്ളത്. ഈ രാജ്യങ്ങളിൽ ചിലയിടങ്ങളിലേക്ക് അമേരിക്കയിൽ നിന്നും ആളുകളെ കൈമാറാൻ സാധിക്കാത്തതിനാൽ പനാമയെ ആശ്രയിച്ചാണ് ആളുകളെ മാറ്റുന്നത്. പനാമയും-അമേരിക്കയും തമ്മിലുള്ള കരാറിൻ്റെ ഭാഗമായാണിത്. നാടുകടത്തപ്പെട്ടവർക്ക് വൈദ്യസഹായവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന്. പനാമ മന്ത്രി അബ്രെഗോ വ്യക്തമാക്കി.
സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടാൻ ആഗ്രഹിക്കാത്തവരെ പനാമ-കൊളംബിയ അതിർത്തിക്കടുത്തുള്ള ഡാരിയൻ കാട്ടിലെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും യുഎൻ അഭയാർത്ഥി ഏജൻസിയും ചേർന്ന് ഇവരെ മറ്റൊരു രാജ്യത്തേക്ക് അവരെ മാറ്റിപ്പാർപ്പിക്കുമെന്നും അബ്രെഗോ പറഞ്ഞു. ഫെബ്രുവരി 5 മുതൽ ഇതുവരെ ഏകദേശം 332 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയാണ് അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റിയത്.