Visa Fraud: വ്യാജ കമ്പനികളുണ്ടാക്കി വീസ തട്ടിപ്പ്; ദുബായിൽ 21 പേർ പിടിയിൽ, 25 മില്ല്യൺ ദിർഹം പിഴ
Visa Fraud Using Face Companies: ദുബായിൽ വൻ വീസ തട്ടിപ്പ്. വ്യാജ കമ്പനികളുണ്ടാക്കി വീസ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 21 പേരാണ് പിടിയിലായത്.

ദുബായിൽ വീസ തട്ടിപ്പ് നടത്തിയ 21 പേർ പിടിയിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ദുബായ് പോലീസ് പിടികൂടിയത്. ഇവർക്ക് ദുബായ് സിറ്റിസൻഷിപ്പ് ആൻഡ് റെസിഡൻസി കോടതി 25.21 മില്ല്യൺ ദിർഹം പിഴയൊടുക്കുകയും ചെയ്തു. രാജ്യത്ത് രജിസ്റ്റർ ചെയ്തതിൽ വച്ച് ഏറ്റവും വലിയ വീസ തട്ടിപ്പുകളിൽ ഒന്നാണ് ഇത്.
അനധികൃത വീസയിൽ ആളുകളെ എത്തിക്കാൻ സംഘം വ്യാജ കമ്പനികൾ ഉണ്ടാക്കി എന്ന് പോലീസ് പറയുന്നു. അനധികൃതമായി താമസ വീസ സംഘടിപ്പിക്കാൻ മാത്രമാണ് ഈ കമ്പനികൾ ഉണ്ടാക്കിയത്. ശേഷം തൊഴിലാളികളുടെ ലീഗൽ സ്റ്റാറ്റസ് ക്രമീകരിക്കാതെ വേഗത്തിൽ ഈ കമ്പനികൾ അടച്ചുപൂട്ടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് ഈ കമ്പനികളിൽ സംശയം പ്രകടിപ്പിച്ചതോടെ കോടതി ഇടപെട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.




തട്ടിപ്പിനായി 33 വ്യാജ കമ്പനികളാണ് ഇവർ ഉണ്ടാക്കിയതെന്ന് സിറ്റിസൻഷിപ്പ് ആൻഡ് റെസിഡൻസി പ്രോസിക്യൂഷനിലെ സീനിയർ അഡ്വക്കറ്റ് ജനറൽ ഡോക്ടർ അലി ഹുമൈദ് ബിൻ ഖത്തം പറഞ്ഞു. 385 റെസിഡൻസി വീസകൾ ഇവർ ദുരുപയോഗം ചെയ്തു. വ്യാജ വിലാസത്തിലാണ് കൂടുതൽ കമ്പനികളും ലൈസൻസ് സംഘടിപ്പിച്ചത്. വലിയ തട്ടിപ്പാണ് നടന്നത്. വീസ തട്ടിപ്പ് കണ്ടെത്തി നടപടിയെടുക്കാനുള്ള ശ്രമങ്ങൾ തുടരും. പൗരന്മാർക്ക് സുരക്ഷിതമായ താമസവും സുരക്ഷയും ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡോക്ടർ അലി ഹുമൈദ് ബിൻ ഖത്തം കൂട്ടിച്ചേർത്തു.