Kerala Budget 2025 Home Loan: ഇടത്തരക്കാർക്കുള്ള വീടിനോ സഹായം? പുതിയ പദ്ധതി എന്താണ്
Kerala Budget 2025 New Home Construction Project: ഡൽഹി, മുംബൈ. ചെന്നൈ, കൊൽക്കത്ത, എന്നിവിടങ്ങളിലെ മാതൃകയിൽ റസിഡൻഷ്യൻ കോംപ്ലക്സുകൾ നിർമ്മിക്കാനാണ് പദ്ധതി. നഗരങ്ങൾ കേന്ദ്രീകരിച്ച് അടുത്ത ഒരു വർഷത്തിനുള്ളിൽ 1 ലക്ഷം വീടുകളെങ്കിലും നിർമ്മിക്കും

തിരുവനന്തപുരം: ഭവന പദ്ധതികളുമായി ബന്ധപ്പെട്ട് വളരെ അധികം പ്രതീക്ഷകളുള്ള ബജറ്റാണ് ഇത്തവണത്തേത്. ഇടത്തരം വരുമാനക്കാർക്ക് വീട് എന്ന ലക്ഷ്യം പൂർത്തിയാക്കാനായി പ്രത്യേക പദ്ധതിയാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നത്. 25 കോടിയാണ് ഇത്തരത്തിൽ വീടികൾക്കായി വകയിരുത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് അടക്കം ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഹൗസിംഗ് ബോർഡും തദ്ദേശവകുപ്പും ചേർന്നായിരിക്കും ഇത് നടപ്പാക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു പ്രഖ്യാപനം. പലിശയിനത്തിലും കുറവ് പ്രതീക്ഷിക്കാം.
ഡൽഹി, മുംബൈ. ചെന്നൈ, കൊൽക്കത്ത, എന്നിവിടങ്ങളിലെ മാതൃകയിൽ റസിഡൻഷ്യൻ കോംപ്ലക്സുകൾ നിർമ്മിക്കാനാണ് പദ്ധതി. നഗരങ്ങൾ കേന്ദ്രീകരിച്ച് അടുത്ത ഒരു വർഷത്തിനുള്ളിൽ 1 ലക്ഷം വീടുകളെങ്കിലും നിർമ്മിക്കും. ബഹുനില അപ്പാർട്ട്മെൻ്റുകൾ, 20 വീടുകൾ അടങ്ങുന്ന റസിഡൻഷ്യൽ ക്ലസ്റ്ററുകൾ എന്നിവയാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്.
അതേസമയം സർക്കാർ ജീവനക്കാർക്ക് ഭവന വായ്പയിലും ഇനി മുതൽ ഇളവുണ്ടാകും. 2 ശതമാനമായിരിക്കും പലിശ കുറക്കുന്നത്. ലൈഫ് ഭവന പദ്ധതികൾക്കും ബജറ്റിൽ പ്രത്യേക പരിഗണനയുണ്ട്. 2025-2026 സാമ്പത്തിക വർഷം 1 ലക്ഷം വീടുകളാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി 1160 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.
അതേസമയം സഹകരണ ഭവന നിർമ്മാണ പദ്ധതി എങ്ങനെയാണ് നടപ്പിലാക്കാൻ പോകുന്നതെന്നതിൽ നിലവിൽ വ്യക്തതയില്ല. പലിശ ഇളവുണ്ടെങ്കിലും നിലവിൽ എത്രയായിരിക്കും പലിശ എന്ന കാര്യത്തിലും സർക്കാർ തന്നെയാണ് പറയേണ്ടത്. എന്തായാലും വിപണിയിലെ ഹോം ലോൺ പലിശയിൽ ആയിരിക്കില്ല സഹായം.
മറുവശത്ത് ആർബിഐ സഹായം
പാർപ്പിട പദ്ധതികൾ കേരളാ ബജറ്റിൽ പ്രഖ്യാപിക്കുന്നതിനോടൊപ്പം ആർബിഐ റിപ്പോ നിരക്കും കുറച്ചു. അഞ്ച് വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ ആർബിഐ റിപ്പോ നിരക്ക് കുറക്കുന്നത്. നിലവിൽ 0.25 ശതമാനമാണ് കുറച്ചത്. ഇത് വഴി ഭവന വായ്പകൾ, കാർ വായ്പകൾ, വ്യക്തിഗത വായ്പകൾ, ബിസിനസ് വായ്പകൾ എന്നിവയിൽ നേട്ടങ്ങളുണ്ടാവും. നിലവിലുള്ള വായ്പാ ഉപഭോക്താക്കളുടെ ഇഎംഐയും അനുസൃതമായി കുറയും.