IGNOU Graduate: ഇനി ഇഗ്നോ ബിരുദക്കാർക്ക് തുല്യതാ സർട്ടിഫിക്കേറ്റ് വേണ്ട, ഉത്തരവുമായി ഹൈക്കോടതി
IGNOU Graduates: പുതിയ കേരളാ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇഗ്നോ ബിരുദത്തിനു തുല്യതാ സർട്ടിഫിക്കേറ്റ് ആവശ്യമില്ല. മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹർജിയിലാണ് ഈ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് ടി കെ സിങ്ങിന്റേതാണ് ഉത്തരവ്.

Ignou
കൊച്ചി: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്ത ശേഷം ജോലിയ്ക്കോ മറ്റോ ആവശ്യങ്ങൾ വരുമ്പോൾ തുല്യതാ സർട്ടിഫിക്കേറ്റ് അന്വേഷിച്ച് നടന്നു ബുദ്ധിമൂട്ടിയിട്ടുണ്ടോ? എങ്കിൽ ഇനി ആശ്വസിക്കാം. പുതിയ കേരളാ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇഗ്നോ ബിരുദത്തിനു തുല്യതാ സർട്ടിഫിക്കേറ്റ് ആവശ്യമില്ല. മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹർജിയിലാണ് ഈ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് ടി കെ സിങ്ങിന്റേതാണ് ഉത്തരവ്.
ഹരിശങ്കർ കേസ്
ഇഗ്നോയിൽ നിന്നാണ് ഹരിശങ്കർ ബിരുദാനന്തര ബിരുദം നേടിയത്. 2007 മുതൽ പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്ന ഇയാൾ ഗാന്ധിയൻ സ്റ്റഡീസിൽ ഹയർ സെക്കൻഡറി അധ്യാപകനാകാനുള്ള സെറ്റ് പരീക്ഷാ യോഗ്യതയും നേടിയിരുന്നു. എന്നാൽ ഇഗ്നോ പിജി സർട്ടിഫിക്കേറ്റിനൊപ്പം തുല്യതാ സർട്ടിഫിക്കേറ്റ് നൽകാത്തതിന്റെ പേരിൽ ഇയാൾക്ക് സെറ്റ് സർട്ടിഫിക്കേറ്റ് നൽകിയില്ല. ഇതിനെ തുടർന്നാണ് ഹരിശങ്കർ കോടതിയെ സമീപിച്ചത്.
യുജിസി അംഗീകൃത കേന്ദ്ര സർവ്വകലാശാലയാണ് ഇഗ്നോ.
അതിനാൽ തുല്യതാ സർട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരന് സർട്ടിഫിക്കേറ്റ് ഉടൻ നൽകാനും കോടതി വിധിയായി. ഈ വിധി, ഇഗ്നോ ബിരുദധാരികൾക്ക് പ്രത്യേകിച്ച് സർക്കാർ ജോലികൾക്കോ, അക്കാദമിക തസ്തികകൾക്കോ, കേരളത്തിനുള്ളിൽ ഉന്നത പഠനത്തിനോ അപേക്ഷിക്കുമ്പോൾ നേരിട്ടിരുന്ന ഭരണപരമായ തടസ്സങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഓപ്പൺ യൂണിവേഴ്സിറ്റികളുടെയും, പ്രാപ്യമായ ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അവ വഹിക്കുന്ന പങ്കിന്റെയും പ്രാധാന്യം കൂടുതൽ ഉറപ്പിക്കുന്നു.