Kerala Schools: 8, 9 ക്ലാസുകളില്‍ ഇനിമുതൽ ഓൾപാസില്ല; പത്താം ക്ലാസിലും മിനിമം മാർക്ക് നിര്‍ബന്ധമാകും
ഇനിമുതൽ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിൽ ഓൾ പാസ് ഉണ്ടാവില്ല. ഓരോ വിഷയത്തിലും മിനിമം മാർക്ക് നിർബന്ധമാക്കാൻ സർക്കാർ തീരുമാനം.

(Image Courtesy: Pinterest)
സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കാൻ സർക്കാർ. ജൂൺ മാസത്തിൽ ചേർന്ന സംസ്ഥാന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
എട്ട് , ഒൻപത് ക്ലാസ്സുകളിൽ ഉണ്ടായിരുന്ന ഓൾപാസ് സമ്പ്രദായം ഇനിയില്ല. മിനിമം മാർക്ക് ലഭിച്ചാൽ മാത്രമേ പാസ് ആകുകയുള്ളു. ആദ്യം എട്ടാം ക്ലാസ്, അടുത്ത വർഷം ഒൻപതാം ക്ലാസ്, ശേഷം പത്താം ക്ലാസ് എന്നീ ക്രമത്തിലായിരിക്കും മിനിമം മാർക്ക് നിർബന്ധമാക്കി വരുക. ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസ്സിൽ ഓൾപാസ് ഉണ്ടാവില്ല. 2026-27 അധ്യയന വർഷത്തെ പത്താം ക്ലാസ് പരീക്ഷ ഈ മിനിമം മാർക്ക് രീതിയിൽ നടക്കും.
READ MORE: ടെറിട്ടോറിയല്‍ ആര്‍മിയില്‍ എങ്ങനെ ജോലി ലഭിക്കും; യോഗ്യതകള്‍ ഇപ്രകാരം
എല്ലാവരെയും പാസ് ആക്കി വിടുന്ന ഈ രീതി കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയ്ക്കുമെന്നെന്നായിരുന്നു ചർച്ചയിൽ വന്ന പൊതു അഭിപ്രായം. നിലവിൽ എല്ലാ വിഷയങ്ങൾക്കും കൂടി 30 ശതമാനം മാർക്ക് മതി പാസ് ആവാൻ. അടുത്ത അധ്യയന വർഷം മുതൽ ഓരോ വിഷയങ്ങൾക്കും 30 ശതമാനം ലഭിച്ചാലേ പാസ് ആവുകയുള്ളൂ. 30 ശതമാനം മിനിമം മാർക്ക് എന്ന നിർദ്ദേശം പൊതു വിദ്യാഭ്യാസ വകുപ്പാണ് മുന്നോട്ട് വെച്ചത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞു ഇടത് സംഘടനകൾ കോൺക്ലേവിലെടുത്ത നിലപാട് എതിർത്തിരുന്നു.
എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉറച്ച്നിൽക്കുകയും, സർക്കാരിന്റെ പരിഗണനയ്ക്കായി ഈ നിർദ്ദേശം അയക്കുകയും ചെയ്തു. ഈ നിർദ്ദേശമാണിപ്പോൾ സർക്കാർ അംഗീകരിച്ചിരിക്കുന്നത്.