Darshan: ‘നിയമത്തിന് മുകളിലല്ല ഒരു മനുഷ്യനും’; കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
Actor Darshan’s Bail Cancelled: കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ ഉത്തരവിനെ തലതിരിഞ്ഞതെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.

Darshan
ന്യൂഡൽഹി: രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന് ജാമ്യം റദ്ധാക്കി സുപ്രീം കോടതി. കേസിൽ കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. ഹൈക്കോടതിയുടെ ഉത്തരവിനെ തലതിരിഞ്ഞതെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.
2024 ഡിസംബർ 13നാണ് ഹൈക്കോടതി ദർശന് ജാമ്യം അനുവദിച്ചത്. എന്നാൽ ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. നടന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് വിവേചനാധികാരത്തിൻ്റെ യുക്തിരഹിതമായ പ്രയോഗമാണെന്നും കോടതി പറഞ്ഞു. ജാമ്യം നൽകാൻ നിയമപരമായ കാരണങ്ങളൊന്നും തന്നെയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ദർശൻ്റെ സ്വാതന്ത്ര്യം നീതിനിർവഹണത്തെ വഴിതെറ്റിക്കാൻ സാധ്യത ഉണ്ടെന്നും കോടതി വിലയിരുത്തി.
നിയമത്തിന് മുകളിലല്ല ഒരു മനുഷ്യനും എന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. നിയമം അനുസരിക്കുന്നത് ഔദാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കസ്റ്റഡിയിൽ ദർശന് പ്രത്യേക പരിഗണന നൽകരുതെന്നും ജയിൽ അധികൃതർക്ക് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. ജയിലിനുള്ളിൽ പ്രതിക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് അറിയുകയാണെങ്കിൽ ജയിൽ സൂപ്രണ്ടിനെ അന്ന് തന്നെ സസ്‌പെൻഡ് ചെയ്യുമെന്നും ജസ്റ്റിസ് പർദിവാല അറിയിച്ചു. ജയിലിൽ പുകവലിക്കാനോ മദ്യപിക്കാനോ അനുവദിക്കരുതെന്നും നിർദേശമുണ്ട്.
ദർശനെ അടിയന്തരമായി കസ്റ്റഡിയിലെടുക്കാനാണ് കോടതി ഉത്തരവ്. ജനാധിപത്യത്തിൽ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്ന് കോടതി ആവർത്തിച്ചു. ജാമ്യം നിഷേധിക്കാൻ ആവശ്യമായ ആരോപണങ്ങളും ഫോറൻസിക് തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇത്രയും ഗൗരവമേറിയ ഒരു കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന് മുൻപ് ഹൈക്കോടതി ‘വിവേകപൂർവ്വം ചിന്തിച്ചിരുന്നോ’ എന്നും സുപ്രീംകോടതി ചോദിച്ചു.