Krishnakumar: ‘ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് തട്ടിയത് 69 ലക്ഷം’; കണ്ടെത്തിയതോടെ വ്യാജ പരാതി നൽകിയെന്ന് കൃഷ്ണകുമാർ
Krishnakumar Responds to Kidnapping Allegations: തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന ജീവനക്കാരുടെ ആരോപണം വ്യാജമാണെന്ന് നടൻ കൃഷ്ണകുമാർ. ക്യൂ ആർ കോഡിൽ കൃത്രിമം കാണിച്ച് സ്ഥാപനത്തിൽ നിന്നും ഇവർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്നും കൃഷ്ണകുമാർ പറയുന്നു.

കൃഷ്ണകുമാറും, മകൾ ദിയ കൃഷ്ണയും
തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന കേസിൽ പ്രതികരിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. നേരത്തെ, ക്യൂ ആർ കോഡിൽ കൃത്രിമം കാണിച്ച് പണം തട്ടിയെന്ന് ആരോപിച്ച് ദിയ കൃഷ്ണയുടെ സ്ഥാപനമായ ഒ ബൈ ഓസിയിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു. സംഭവത്തിൽ ഇവർക്കെതിരെ പോലീസിലും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാർ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ, പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.
തന്റെ രണ്ടാമത്തെ മകൾ ദിയ ‘ഓ ബൈ ഓസി’ എന്ന പേരിൽ ഫാൻസി ആഭരണങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനം നടത്തി വരുന്നതായും അത് നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കൃഷ്ണ കുമാർ പറയുന്നു. ദിയ ഗർഭിണി ആയതിനെ തുടർന്ന് സ്ഥാപനത്തിൽ വന്നിരിക്കാൻ പറ്റുന്ന അവസ്ഥയല്ലെന്നും ഭർത്താവ് ഐടിയിൽ ആയതുകൊണ്ട് അദ്ദേഹത്തിനും കടയിലേക്ക് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കടയിൽ മൂന്ന് പേർ ജോലിക്ക് നിൽക്കുന്നുണ്ട്. വിശ്വസ്തരായി എന്നും കൂടെ നിന്നു വർക്ക് ചെയ്യുന്നവരാണ്. എന്നും വിളിച്ച് കാര്യങ്ങൾ തിരക്കുകയും കണക്കുകൾ പറയുകമെല്ലാം ചെയ്യാറുണ്ട്. എന്നാൽ, അവർ കടയിൽ വരുന്നവരോട് ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് അവരുടെ ഫോണിലെ ക്യുആർ കോഡ് കാണിച്ച് പണം തട്ടിയെന്നും, ഇതെല്ലാം കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ അവർ പണം കൈപറ്റിക്കൊണ്ടിരുന്നു. ഒരിക്കൽ ദിയയുടെ സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിയപ്പോഴും അവർ ഇത് തന്നെ ചെയ്തതോടെ ആ കുട്ടി ദിയയെ വിളിച്ച് കാര്യം തിരക്കിയെന്നും, തുടർന്ന് പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലായതെന്നും അദ്ദേഹം പറയുന്നു. ഇതേകുറിച്ച് ചോദിച്ചപ്പോൾ അവർ ജോലി ഉപേക്ഷിച്ച് പോയി. പിന്നീട് അവരെ വിളിച്ച് പൈസ നഷ്ടപ്പെട്ട വിവരം തങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും പോലീസിൽ പരാതി നൽകുകയാണെന്നും പറഞ്ഞതോടെ അവർ അടുത്ത ദിവസം തന്നെ ദിയയുടെ ഫ്ലാറ്റിന് താഴെ വന്ന് സംസാരിച്ചു. ഞങ്ങൾ കുറച്ച് പൈസ എടുത്തിട്ടുണ്ട്, അത് തരാമെന്ന് അവർ പറഞ്ഞു.
ALSO READ: നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്; പരാതിയുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ
ഫ്ലാറ്റിന് താഴെ ആകെ ശബ്ദമായതോടെ അസോസിയേഷന്റെ ആളുകൾ ഓഫിസിൽ പോയി ഇരുന്ന് സംസാരിക്കാൻ പറഞ്ഞു. അങ്ങനെ അവർ ബൈക്കിലും കാറിലുമൊക്കെയായി ഓഫിസിലേക്ക് വന്നു. ക്യൂആർ കോഡ് വഴി മാത്രം അവർ തട്ടിയെടുത്തത് 69 ലക്ഷം രൂപയാണ്. ക്യാഷ്, സ്റ്റോക്ക് തുടങ്ങിയവയിലൂടെ നടത്തിയ തട്ടിപ്പ് ഇതിനു പുറമെയാണ്. ഇതോടെ പൈസ തിരിച്ചു തരാമെന്ന് പറഞ്ഞ് അവർ തങ്ങൾക്ക് 8,82,000 രൂപ കൊണ്ടു വന്നു തന്നതായും ഇതിന്റെ വീഡിയോ സഹിതം കൈവശം ഉണ്ടെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. തുടർന്ന്, ആ പെൺകുട്ടികളിൽ ഒരാളുടെ ഭർത്താവ് ദിയയെ വിളിച്ച് ഭീഷണിപ്പെടുത്തി. പരാതി പിൻവലിച്ചില്ലെങ്കിൽ പൈസ തരാൻ പറ്റില്ലെന്ന് പറഞ്ഞതോടെ അടുത്ത ദിവസം തന്നെ ഞങ്ങൾ പോയി പരാതി കൊടുത്തു. ഇതിന് അടുത്ത ദിവസമാണ് അവർ കൗണ്ടർ കേസ് കൊടുത്തതെന്ന് കൃഷ്ണകുമാർ പറയുന്നു.
അവർ കൊടുത്ത കൗണ്ടർ കേസിൽ ഞങ്ങൾ ആറു പേർക്കെതിരെ ജാമ്യമില്ലാ വാറണ്ട് ഇഷ്യു ചെയ്തിരിക്കുകയാണ്. നിയമം അനുസരിച്ച് ജീവിക്കുന്നവരാണ് ഞങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫിസുമായി താൻ ബന്ധപ്പെട്ടിട്ടുണ്ട്. അവിടെ നിന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.