AMMA General Body: ‘അമ്മ’യുടെ ജനറൽ ബോഡി നാളെ; പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും?
AMMA Association’s General Body Meeting: പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം. നടൻ മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'അമ്മ'യിലെ അംഗങ്ങൾ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ 31-ാം ജനറൽ ബോഡി യോഗം നാളെ (ജൂൺ 22) ചേരും. നാളെ രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിലാണ് യോഗം നടക്കുക. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം. നടൻ മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കത്ത് നാളെ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.
ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമോയെന്ന് നാളെ അറിയാം. മമ്മൂട്ടി ഒഴികെ മോഹൻലാലും, സുരേഷ് ഗോപിയും ഉൾപ്പടെയുള്ള മറ്റെല്ലാ താരങ്ങളും ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി ബന്ധപ്പെട്ട് നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരും, സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷൻ അംഗങ്ങളും മീറ്റിംഗിൽ പങ്കെടുക്കും.
മുമ്പ് സംഘടനയിൽ ഉണ്ടായ ചില പ്രതിസന്ധികളെ തുടർന്ന് എക്സിക്യൂട്ടീവിന്റെ ഭാഗമായിരുന്നവരെ അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു. ഇവർ തന്നെ വീണ്ടും തൽസ്ഥാനത്തു തുടരും. നിലവിൽ കമ്മിറ്റിയുടെ കീഴിലാണ് സംഘടന പ്രവർത്തിക്കുന്നത്. അതേസമയം, പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് യോഗത്തിൽ ഉണ്ടാകില്ലെന്നാണ് വിവരം. നിലവിലെ ടീം തന്നെ തുടരട്ടെ എന്നതാണ് പൊതുനിലപാട്. തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ താൻ ഒഴിയുമെന്ന് മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും നാളെ ജനറൽ ബോഡി ചർച്ച ചെയ്യും. നേരത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് യുവ താരങ്ങൾ വരുമെന്ന് അഭ്യുഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും നിലവിൽ ആരും താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ട്രഷർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഉണ്ണി മുകുന്ദൻ തുടരാൻ താത്പര്യമില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ചതോടെ പുതിയ ട്രെഷററെ കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
സാധാരണ താരസംഘടനയിലെ ഒരു പതിവ് അനുസരിച്ച് ഓരോ മൂന്ന് വർഷവും വാർഷിക പൊതുയോഗങ്ങളിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെയോ ഏകകണ്ഠമായോ നിശ്ചയിക്കും. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ‘അമ്മ’ തയ്യാറല്ല. നിലവിലെ അഡ്‌ഹോക്ക് കമ്മിറ്റി മികച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അവർ തന്നെ തുടരട്ടെ എന്നുമാണ് പൊതുനിലപാട്.