Janaki VS State of Kerala: ‘സുരേഷ് ഗോപി ഇടപെട്ടിട്ടും മാറ്റമില്ല: കഥാപാത്രങ്ങൾ ഹിന്ദുവാണെങ്കിൽ ദൈവത്തിന്റെ പേരായിരിക്കും’; ബി ഉണ്ണികൃഷ്ണൻ
B Unnikrishnan on 'Janaki vs State of Kerala' Censor Cut: കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ സിനിമയ്ക്കാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ഗോപി ജാനകി എന്ന പേര് പരാമർശിക്കുന്നുണ്ട്.

ബി ഉണ്ണികൃഷ്ണൻ, 'ജെഎസ്കെ' പോസ്റ്റർ
കൊച്ചി: സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റെ പേരും മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതായി ഉണ്ണികൃഷ്ണൻ പറയുന്നു. സുരേഷ് ഗോപിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം നേരിട്ട് ഇടപ്പെട്ടിട്ടും മാറ്റമൊന്നും ഉണ്ടായില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ സിനിമയ്ക്കാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ഗോപി ജാനകി എന്ന പേര് പരാമർശിക്കുന്നുണ്ട്. അതെല്ലാം മാറ്റാൻ കഴിയുമോയെന്ന് ഉണ്ണികൃഷ്ണൻ ചോദിക്കുന്നു. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
“എങ്ങോട്ടാണ് നമ്മൾ പോകുന്നത്? നമുക്ക് പേരിടാൻ പറ്റില്ലേ. കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. എനിക്ക് സ്വന്തം പേര് പോലും ഇടാൻ കഴിയില്ലേ? മലയാള സിനിമയിലെ വില്ലൻമാരുടെ പേര് നോക്കൂ. വളരെ ഗുരുതരമായ പ്രശ്നം ആണിത്. സംവിധായകനോട് നിയമപരമായി മുന്നോട്ട് പോകാൻ പറഞ്ഞിട്ടുണ്ട്” എന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
ALSO READ: ‘ചുരുളിയിൽ അഭിനയിച്ചതിന് പ്രതിഫലം കിട്ടിയിട്ടില്ല, ഞാൻ വിളിച്ച് ചോദിച്ചിരുന്നു’; ജോജു ജോർജ്
നേരത്തെ പത്മകുമാർ സംവിധാനം ചെയ്ത ‘ടോക്കണ്‍ നമ്പര്‍’ എന്ന സിനിമയും സമാനായ പ്രശ്നം നേരിട്ടിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് ജാനകി എന്നായിരുന്നു. അത് മാറ്റി ജയന്തി എന്നാക്കിയതിന് ശേഷമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചതെന്നും ബി ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. രാവണൻ പ്രഭുവിലും നായികയുടെ പേര് ജാനകി എന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ജൂണ്‍ 27ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു നടപടി. ഹൈന്ദവ ദൈവത്തിന്‍റെ പേരാണ് ‘ജാനകി’ എന്നും ഇത് മാറ്റണം എന്നുമായിരുന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം. എന്നാൽ, മാറ്റാൻ കഴിയില്ലെന്ന നിലപാട് നിർമാതാക്കൾ ആവർത്തിച്ചു.