JSK Movie Controversy: ‘ട്രെയിലറിനും സിനിമയ്ക്കും രണ്ട് നിയമമോ?’; സെൻസർ ബോർഡിന് മുന്നിൽ സമരം നടത്തുമെന്ന് ഫെഫ്ക
JSK Censorship Controversy: സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്നും അറിയിച്ചു. നിർമാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും സമരത്തിൽ പങ്കെടുക്കുമെന്ന് ഫെഫ്ക വ്യക്തമാക്കി.

'ജെഎസ്കെ' പോസ്റ്റർ
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ഫെഫ്ക. റിവൈസിംഗ് കമ്മിറ്റിയും ചിത്രത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. നല്ല സിനിമയാണെന്നും എന്നാൽ പേര് മാറ്റണമെന്ന് റിവൈസിംഗ് കമ്മിറ്റ് ആവശ്യപ്പെട്ടുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ ഇതിന് മുമ്പ് രണ്ട് സിനിമകൾക്ക് പേര് മാറ്റിയെന്നും ജെഎസ്കെയുടെ പേരും മാറ്റണമെന്നും റിവൈസിങ് കമ്മിറ്റി നിർദേശിച്ചു.
ചിത്രത്തിന്റെ നിർമാതാക്കൾ ആശങ്കയിലാണെന്നും സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അത്ഭുതമില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ജെഎസ്കെ-യുടെ ട്രെയിലറും ടീസറും സെൻസർ ബോർഡ് ക്ലിയർ ചെയ്തതാണെന്നും ഒരു മാസത്തോളമായി ഇത് തീയേറ്ററിൽ കാണിക്കുന്നുണ്ടെന്നും, അതിന് യാതൊരുവിധ പ്രശ്നവുമില്ലേയെന്നും ഫെഫ്കസ് പ്രതിനിധികൾ ചോദിച്ചു. സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്നും അറിയിച്ചു. നിർമാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും സമരത്തിൽ പങ്കെടുക്കുമെന്ന് ഫെഫ്ക വ്യക്തമാക്കി.
സെൻസർ ബോർഡ് (CBFC) എഴുതപ്പെടാത്ത മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നുവെന്നാണ് വിഷയത്തിൽ രഞ്ജി പണിക്കർ പ്രതികരിച്ചത്. ഇത് ഈ സിനിമയുടെ മാത്രം പ്രശ്നം അല്ലെന്നും, സിനിമ ചെയ്യുന്ന പല സംവിധായകരും ആശങ്കയോടെ വിളിക്കുന്നുണ്ടെന്നും സിനിമയുടെ സെൻസർഷിപ്പിൽ തന്നെ ഒരു പുനരാലോചന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്കയുടെ മാർഗ നിർദേശങ്ങളും പരിശോധിക്കണമെന്ന് രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.
അതേസമയം, സ്ക്രീനിംഗ് കമ്മിറ്റി നേരത്തെ ചിത്രം കണ്ടിരുന്നു. എന്നാൽ, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാൻ കഴിയില്ലെന്നും, സിനിമയിൽ പേര് പരാമർശിക്കുന്ന 96 ഇടങ്ങളിലും കട്ട് വേണമെന്നുമാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഹൈക്കോടതിയെ സമീപ്പിച്ചത്. എന്നാൽ, റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം കൂടി വരട്ടെയെന്നായിരുന്നു കോടതി നിലപാട്.