Sandra Thomas: ‘കൂടുതൽ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടിൽ കളയും’: സാന്ദ്ര തോമസിനെതിരെ വധഭീഷണി
Sandra Thomas death threats: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നിവരാണ് ഭീഷണി മുഴക്കിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.

Sandra Thomas
കൊച്ചി: നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെതിരെ സാന്ദ്ര പൊലീസിൽ പരാതി നൽകിയതായി വിവരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി ഓഡിയോ സന്ദേശം എത്തിയത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നിവരാണ് ഭീഷണി മുഴക്കിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
‘ഞാന്‍ സാന്ദ്രാ തോമസിനെ വിളിച്ച്, സാന്ദ്രാ നീ കൂടുതല്‍ വിളയേണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ നീ ഒരു പെണ്ണല്ലേയെന്നും നീ കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ കളയുമെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ കൊടുത്ത ഔദാര്യമാണ് സാന്ദ്രാ തോമസ്. ഇവള്‍ വേദനിക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെക്കുറിച്ച് അനാവശ്യം പറഞ്ഞാല്‍ അപ്പനെ എടുത്ത് തല്ലിക്കൊന്ന് ജയിലിലേക്ക് പോകും’ എന്നിങ്ങനെയാണ് റെന്നി ജോസഫ് പറഞ്ഞത്.
ALSO READ: ഷൈനിന് താങ്ങായ പിതാവ്; മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോ
‘ഇവള് രണ്ടോ മൂന്നോ സിനിമ ചെയ്ത് മൂലയ്ക്ക് കൂടി ഇരിക്കുന്നതല്ലേ? പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ബാന്‍ ചെയ്തപ്പോള്‍ അവരുടെ മാനസിക നിലതെറ്റി. അപ്പോള്‍ പിന്നെ വേറെ എവിടെയെങ്കിലും കയറണമല്ലോ? അതിനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സിന്റെ തലയിലേക്ക് വെച്ച് കൊടുത്തത്. നമ്മള്‍ തീരുമാനിക്കുക. സാന്ദ്രാ തോമസ് എന്ന് പറയുന്ന സ്ത്രീ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ല. അവരുടെ പടം നമ്മള്‍ ആരും ചെയ്യേണ്ട. ഫെഫ്ക്ക തീരുമാനം എടുക്കുക. ഒരു യൂണിയനില്‍പ്പെട്ടയാളും വര്‍ക്ക് ചെയ്യരുത്’ മുകേഷ് തൃപ്പൂണിത്തുറയുടെ പറഞ്ഞു.
രണ്ടുമാസം മുന്‍പ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന തസ്തിക മലയാള സിനിമയില്‍ ആവശ്യമില്ലെന്നും അതിന്റെ പേര് ആര്‍ടിസ്റ്റ് മാനേജേഴ്‌സ് എന്നാക്കണമെന്നുമായിരുന്നു സാന്ദ്ര പറഞ്ഞത്. പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗ് അല്ല അവര്‍ ചെയ്യുന്നത്. അതിനെക്കുറിച്ച് യാതൊരു ധാരണയും അവർക്കില്ലെന്ന് സാന്ദ്ര പറഞ്ഞു.