Unni Mukundan: ‘പടം വിജയിക്കാത്തതിന്റെ ഫ്രസ്‌ട്രേഷൻ തീർക്കുന്നത് കൂടെയുള്ളവരോട്’; ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ
Unni Mukundan Assault Case: നരിവേട്ടയെ പ്രശംസിച്ച് താൻ പോസ്റ്റിട്ടതിന് പിന്നാലെ ഉണ്ണിയുമായി തർക്കമുണ്ടാവുകയും പിന്നാലെ ഫ്ലാറ്റിലെത്തി മർദിക്കുകയുമായിരുന്നുവെന്ന് വിപിൻ മാധ്യമങ്ങളോട് പറഞ്ഞു.

നടൻ ഉണ്ണി മുകുന്ദൻ, മുൻ മാനേജർ വിപിൻകുമാർ
തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ ആണ് ഉണ്ണി മുകുന്ദൻ പലരോടായി തീർക്കുന്നതെന്ന ആരോപണവുമായി മുൻ മാനേജർ വിപിൻകുമാർ. ഇന്നലെയാണ് ഉണ്ണി മുകുന്ദൻ മരിച്ചുവെന്ന പരാതിയുമായി വിപിൻ രംഗത്തെത്തിയത്. താൻ പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും നരിവേട്ടയെ പ്രശംസിച്ചതാണ് മർദ്ദനത്തിന് കാരണമായതെന്നും വിപിൻ പറയുന്നു. സംഭവത്തിൽ സിനിമാ സംഘടനകൾക്കും വിപിൻ പരാതി നൽകിയിട്ടുണ്ട്. പോലീസിന് വിശദമായ മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നരിവേട്ടയെ പ്രശംസിച്ച് താൻ പോസ്റ്റിട്ടതിന് പിന്നാലെ ഉണ്ണിയുമായി തർക്കമുണ്ടാവുകയും പിന്നാലെ ഫ്ലാറ്റിലെത്തി മർദിക്കുകയുമായിരുന്നുവെന്ന് വിപിൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മാർക്കോ’യ്ക്ക് ശേഷം താരത്തിന്റെ ഒരു സിനിമയും വിജയിച്ചില്ല. ആറു വർഷമായി നടന്റെ കൂടെ താൻ പ്രവർത്തിച്ചിട്ടുണ്ട്. പടം വിജയിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ നടൻ തീർക്കുന്നത് കൂടെയുള്ളവരോടാണെന്നും, കൂടെയുണ്ടായിരുന്ന പലരും ഇപ്പോഴില്ലെന്നും വിപിൻ പറയുന്നു. കേൾക്കാവുന്നതിനു ഒരു പരിധിയുണ്ട്, പുതിയ പടങ്ങൾ ഒന്നും കിട്ടുന്നില്ല, സമീപകാലത്ത് ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം ഗോപാലൻ ഗ്രൂപ് പിൻമാറിയെന്നും വിപിൻ കൂട്ടിച്ചേർത്തു.
നരിവേട്ടയെ പ്രശംസിച്ച് താൻ പോസ്റ്റിട്ട ദിവസം രാത്രി ഉണ്ണി വിളിച്ചിട്ട് ഇനി മാനേജർ പണിവേണ്ടെന്ന് പറഞ്ഞപ്പോൾ താൻ ഓക്കെ പറഞ്ഞു. നരിവേട്ടയ്ക്ക് വേണ്ടി താൻ വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. ഫിലിം ഇൻഡസ്ട്രിയിൽ നടക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട് താൻ അത് വഴിയേ പറയാമെന്നും വേറെ ഒരു താരം സമ്മാനമായി തന്ന തന്റെ കണ്ണാടി ഉണ്ണി ചവിട്ടിപ്പൊട്ടിച്ചെന്നും വിപിൻ പറഞ്ഞു.
ALSO READ: ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു; നടപടി മാനേജരുടെ വിശദമായ മൊഴിയെടുത്ത ശേഷം
തന്റെ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിലേക്ക് ഇറങ്ങിവരാൻ പറഞ്ഞാണ് ഉണ്ണി മുകുന്ദൻ മർദിച്ചതെന്നും വിപിൻകുമാർ പറഞ്ഞു. കാക്കനാട്ടെ ഫ്ലാറ്റിൽവച്ചാണ് സംഭവം. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസിനാണ് പരാതി നൽകിയത്. മാനേജരുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, സിനിമ സംഘടനയായ ഫെഫ്‌കയ്ക്കും വിപിൻ പരാതി നൽകിയിട്ടുണ്ട്.