Ahmedabad Air India Crash: അഹമ്മദാബാദ് വിമാനദുരന്തം; ഇന്ത്യ ബോയിംഗ് 787-8 വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചേക്കും
India Likely To Ground Boeing 787-8 Dreamliners: അഹമ്മദാബാദ് അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വിമാനം നിർത്തലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും എന്ന് വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്.
ന്യൂഡൽഹി: രാജ്യത്തെ ബോയിങ് ഡ്രീംലൈനർ 787-8 വിമാനങ്ങൾ നിർത്തലാക്കാൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. കഴിഞ്ഞ ദിവസം ഉണ്ടായ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് വിവരം. അമേരിക്കൻ വൈഡ്-ബോഡി ബോയിങ് ഡ്രീംലൈനർ 787-8 വിമാനങ്ങളെ സുരക്ഷാ അവലോകനത്തിനായി വിളിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങളെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇക്കാര്യത്തിൽ ഇന്ത്യയും യുഎസ് ഏജൻസികളും തമ്മിൽ ചർച്ചകൾ നടക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു. അഹമ്മദാബാദ് അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വിമാനം നിർത്തലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും എന്ന് വൃത്തങ്ങളിൽ ഒരാൾ പറഞ്ഞു. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് എയർ ഇന്ത്യയും പരിശോധന നേരിടേണ്ടി വന്നേക്കാം എന്നാണ് സൂചന.
വ്യാഴാഴ്ച ഉച്ചയോടെയാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ – ബോയിംഗ് ഡ്രീംലൈനർ 787-8 ഫ്‌ലീറ്റിന്റെ എഐ 171 വിമാനം തകർന്നു വീണത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ ഒഴികെ മറ്റെല്ലാവരുടെയും ജീവൻ നഷ്ടപ്പെട്ടു. മേഘാനിനഗർ പ്രദേശത്തെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം വീണത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ALSO READ: 1206 വിജയ് രൂപാണിയുടെ ഭാഗ്യനമ്പർ ആയിരുന്നു, ഇപ്പോൾ മരണനമ്പറും
ദീർഘദൂര യാത്രയ്ക്കായി ഉപയോഗിക്കുന്ന ഒരു വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787 ഡ്രീംലൈനർ. ബോയിംഗ് 787 ഡ്രീംലൈനറിന്റെ ആദ്യ വാണിജ്യ വിമാനം 2011 ഒക്ടോബർ 26നാണ് സർവീസ് നടത്തിയത്. സർവീസ് ആരംഭിച്ചതിന് ശേഷമുള്ള ഈ 14 വർഷത്തിനുള്ളിൽ 1 ബില്യണിലധികം യാത്രക്കാർ 787 ഡ്രീംലൈനറിൽ യാത്ര ചെയ്തിട്ടുണ്ട് എന്നാണ് വിവരം. 2011ൽ സർവീസ് ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ദിവസം വരെ മാരകമായ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന റെക്കോർഡും ഡ്രീംലൈനറിന് സ്വന്തമായുണ്ടായിരുന്നു.
ബോയിംഗ് 787 പരമ്പരയിൽ മൂന്ന് മോഡലുകളാണ് നിലവിൽ ഉള്ളത്. അതിൽ ഏറ്റവും ചെറുതും ആദ്യമായി അവതരിപ്പിച്ചതും ബോയിംഗ് 787-8 ആണ്. 248 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് 787-8. ഏറ്റവും വലിയ ബോയിങ് വിമാനമായ 787-10 ന് 336 യാത്രക്കാരെ വഹിക്കാൻ കഴിയുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ബോയിങ് മോഡൽ അവതരിപ്പിച്ചതിന് ശേഷം വിറ്റുപോയ 2500ലധികം 787 വിമാനങ്ങളിൽ 47 എണ്ണം എയർ ഇന്ത്യയാണ് വാങ്ങിയത്.