Ayodhya Ram Temple Donation Row : അയോധ്യ രാമക്ഷേത്രം ഫണ്ട് തട്ടിപ്പ്; ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു
Ayodhya Ram Mandir Donation Scam Updates : ശ്രീരാമ ജന്മഭൂമി തീർഥം ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയുമാണ് രാജിവെച്ചത്. രാമക്ഷേത്രം ഫണ്ട് തട്ടിപ്പിൽ യുപി പോലീസ് എട്ട് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Ayodhya Ram Mandir, Champath Rai
ന്യൂ ഡൽഹി : ആയോധ്യ രാമക്ഷേത്രം ഫണ്ട് തട്ടിപ്പിൽ ക്ഷേത്രത്തിൻ്റെ ട്രസ്റ്റിൻ്റെ രണ്ട് പ്രധാന ഭാരവാഹികൾ രാജിവെച്ചു. വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യക്ഷനും ശ്രീരാമ ജന്മഭൂമി തീർഥം ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അനിൽ മിശ്രയുമാണ് രാജിവെച്ചത്. ഫണ്ട് തട്ടിപ്പിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു ചമ്പത്ത് റായിയുടെയും അനിൽ മിശ്രയുടെയും രാജി. തട്ടിപ്പിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിന് പിന്നാലെയാണ് ട്രസ്റ്റ് ഭാരവാഹികളുടെ രാജി. റിപ്പോർട്ടിൻ്റെ ശ്രീരാമ ജന്മഭൂമി തീർഥം ക്ഷേത്രം ട്രസ്റ്റുമായി ബന്ധപ്പെട്ട എട്ട് പേർക്കെതിരെ കഴിഞ്ഞ ദിവസം യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ആറ് പേർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളായ ടിന്നു യാദവ്, ലവ്കുശ് മിശ്ര, അനുകല്പ് മിശ്ര എന്നിവരെയാണ് പോലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർക്ക് പുറമെ അവിനാശ് ശുക്ല, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, റാംശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്ഷേത്രം ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഉത്തർ പ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരം, മോഷണം, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, മോഷണമുതൽ വാങ്ങി ഉപയോഗിക്കൽ എന്നിങ്ങിനെ ബിഎൻഎസ് സെക്ഷൻ 306, 316(5), 317(4), 317(5), 61, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ ടിന്നു യാദവിന്റെ കൈയിൽ നിന്നും ഭണ്ഡാര താക്കോലുകൾ എസ്ഐടി കണ്ടെടുത്തിരുന്നു. എസ്ഐടിയുടെ റിപ്പോർട്ട് പ്രകാരം ഏഴ് മുതൽ ഏഴര കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിട്ടുള്ളത്. തെളിവായി സിസിടിവി ദൃശ്യങ്ങളും എസ്ഐടി ശേഖരിച്ചിട്ടുണ്ട്.
ALSO READ : Ayodhya Ram Mandir Donation Scam: അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പ്; എട്ട് പേർക്കെതിരേ എഫ്ഐആർ
തട്ടിപ്പിൽ നേരത്തെ പ്രധാനമന്ത്രി റിപ്പോർട്ട് തേടിയിരുന്നു
സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
ആർഎസ്എസുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇവരുടെ മേൽനോട്ടത്തിലാണ് കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകൾ കൈകാര്യം ചെയ്യുന്നതും. എന്നാൽ സംഭാവനകളിൽ വലിയ തിരിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ട്രസ്റ്റിനെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും പകരം ചുമതല ജില്ലാ മജിസ്ട്രേറ്റിന് നൽകി.
ഏഴര കോടിയോളം രൂപയാണ് തട്ടിപ്പ് നടത്തിയതെന്നാണ് യുപി സർക്കാർ നിയോഗിച്ച എസ്ഐടിയുടെ റിപ്പോർട്ട്. എന്നാൽ 200 കോടിയിൽ അധികം ഫണ്ട് തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആരോപണം. തട്ടിപ്പില്‍ പരാതി ഉന്നയിച്ചവരുടെയും വ്യവസായികളുടെയും മൊഴിയെടുക്കാനാണ് എസ്ഐടി നീക്കം. തട്ടിപ്പില്‍ നഷ്ടപ്പെട്ട 60 കിലോ വെളളിക്കട്ടിയക്കം വഴിപാടായി നല്‍കിയവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇന്ത്യന്‍ ബുള്യന്‍ ആന്‍റ് ജുവലേഴ്സ് അസോസിയേഷനാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ 60 കിലോ വെള്ളിക്കട്ടി നല്‍കിയത്. മൂന്ന് കിലോ വരുന്ന വെള്ളി മാലയും പാദുകങ്ങളും മുംബൈയിലെ വ്യവസായി അനില്‍ വിശ്വകര്‍മ്മയും സമര്‍പ്പിച്ചിരുന്നു. എല്ലാം കണ്ട് നിന്ന ശേഷം ഉള്ള നടപടിയാണ് യുപി സർക്കാരിൻ്റേതെന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു. ജനം എല്ലാം അറിയുന്നുണ്ടെന്ന് അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.
English Summary
Ayodhya Ram Temple Donation Row, Shri Ram Janmabhoomi Teerth Kshetra Trust General Secretary Champat Rai And Trustee Anil Mishra Resigned, In Moral Ground.