Bengaluru car accident: ബെംഗളുരുവിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയുണ്ടായ അപകടം, മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു
Bengaluru Hoskote car accident: വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആദ്യം മുന്നിൽ പോയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു.

Accident (11)
ബെംഗളൂരു: ഹൊസ്കോട്ടെയിൽ നിയന്ത്രണം വിട്ട കാർ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഇന്ന് പുലർച്ചെ സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ ഹൊസ്കോട്ടെ–ദൊബാസ്‌പേട്ട് ഇടനാഴിയിലുള്ള സത്യാവാരയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
മരിച്ചവരിൽ ആറുപേർ കാർ യാത്രക്കാരായ വിദ്യാർഥികളാണ്. യെലഹങ്ക ആർവി കോളജിലെ പിയു (PU) വിദ്യാർഥികളായ അശ്വിൻ നായർ (17 – മലയാളി), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17) എന്നിവരും, ഇവർ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഗഗൻ (26) എന്ന യുവാവുമാണ് മരിച്ചത്.
ALSO READ: കാലം പോയ പോക്കേ… കല്യാണത്തിന് വിളമ്പിയത് സിഗരറ്റും ഗുട്കയും!
വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആദ്യം മുന്നിൽ പോയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് നിയന്ത്രണമില്ലാതെ പാഞ്ഞ കാർ തൊട്ടുമുന്നിലുണ്ടായിരുന്ന ലോറിയുടെ പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറി സർവീസ് റോഡിലേക്ക് മറിഞ്ഞു. ലോറിയുടെ ആക്‌സിൽ ഉൾപ്പെടെ തെറിച്ചുപോകുന്ന രീതിയിലുള്ള വലിയ പ്രഹരമാണ് ഉണ്ടായത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ഹൊസ്കോട്ടെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.