Bengaluru Stampede: ലക്ഷക്കണക്കിന് പേരെത്തുമെന്ന് മുന്നറിയിപ്പ്; ദുരന്തസാധ്യത പൊലീസ് മണിക്കൂറുകള്‍ക്ക് മുമ്പ് തിരിച്ചറിഞ്ഞിരുന്നു
Chinnaswamy Stadium Stampede: അപകടത്തിന് പിന്നാലെ ആസൂത്രണത്തിലും ഏകോപനത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി കർണാടക ആഭ്യന്തര വകുപ്പ് ബി ദയാനന്ദയെ സസ്‌പെൻഡ് ചെയ്തിരുന്നു

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആളുകള്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിപാടിയുടെ അപകടസാധ്യതയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് പൊലീസ് വളരെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടസാധ്യതയുണ്ടെന്നും, സുരക്ഷാ സംവിധാനങ്ങളുടെ അഭാവമുണ്ടെന്നും ചൂണ്ടിക്കാട്ടി ദുരന്തം നടന്ന ദിവസം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) എംഎൻ കരിബസവന ഗൗഡ കത്ത് എഴുതിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ശരിയായ സിസിടിവി കവറേജ് ഇല്ലെന്നടക്കം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർ വിധാൻ സൗധയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് (ഡിപിഎആർ) സെക്രട്ടറി ജി സത്യവതിക്കാണ് നിയമസഭയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഗൗഡ കത്തെഴുതിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.




ഗൗഡയുടെ കത്ത് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദയുമായും പങ്കുവച്ചിരുന്നു. അദ്ദേഹം അത് ചീഫ് സെക്രട്ടറി ശാലിനി രജനീഷ്ക്ക് കൈമാറി. എന്നാല്‍ പരിപാടിക്ക് ഔദ്യോഗിക അനുമതി ലഭിച്ചു. അപകടത്തിന് പിന്നാലെ ആസൂത്രണത്തിലും ഏകോപനത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി കർണാടക ആഭ്യന്തര വകുപ്പ് ബി ദയാനന്ദയെ സസ്‌പെൻഡ് ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.