Bihar Election 2025: എന്‍ഡിഎ വിജയിച്ചാല്‍ ബിഹാറില്‍ വീണ്ടും നിതീഷ് മുഖ്യമന്ത്രിയാകുമോ? അമിത് ഷായുടെ മറുപടി
Amit Shah about Nitish Kumar: ബിഹാറില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് മറുപടിയുമായി അമിത് ഷാ. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകണോ വേണ്ടയോ എന്ന് താനല്ല തീരുമാനിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ

നിതീഷ് കുമാറും അമിത് ഷായും
ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകണോ വേണ്ടയോ എന്ന് താനല്ല തീരുമാനിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു. ഇപ്പോൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം, എല്ലാ സഖ്യകക്ഷികളും ഒരുമിച്ചിരുന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. എന്‍ഡിഎയില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. മുന്‍കാല റെക്കോഡുകളെല്ലാം തകര്‍ത്ത് എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തങ്ങള്‍ എപ്പോഴും സഖ്യത്തെ ബഹുമാനിച്ചിരുന്നു. നിതീഷ് നേടിയെടുത്ത ബഹുമാനവും, സീനിയോറിറ്റിയും കണക്കിലെടുത്താണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിഹാറിന് ബിജെപിയില്‍ നിന്നൊരു മുഖ്യമന്ത്രിയെ വേണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നെന്നും അമിത് ഷാ വെളിപ്പെടുത്തി. കാരണം അദ്ദേഹത്തിന്റെ പാര്‍ട്ടിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
നിതീഷ് കുമാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങളെക്കുറിച്ചും അമിത് ഷാ മറുപടി നല്‍കി. അദ്ദേഹവുമായി നേരിട്ടും, ഫോണിലൂടെയും ദീര്‍ഘനേരം സംസാരിച്ചിട്ടും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി തനിക്ക് തോന്നിയിട്ടില്ല. വാര്‍ധക്യം മൂലം ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി മാത്രമല്ലെന്നും, അദ്ദേഹത്തിനൊപ്പമുള്ള ടീം കൂടിയാണെന്നും അമിത് ഷാ വ്യക്തമാക്കി.
Also Read: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടു
മഹാസഖ്യത്തിന് വിമര്‍ശനം
മഹാസഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അമിത് ഷാ ഉന്നയിച്ചത്. ലാലു പ്രസാദ് യാദവിന്റെ ഭരണം അനുഭവിച്ച ബിഹാര്‍ ജന മഹാസഖ്യത്തിന്റെ തിരിച്ചുവരവ് കാണാന്‍ ആഗ്രഹിക്കില്ലെന്ന് അമിത് ഷാ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് സഖ്യകക്ഷികളെ അവജ്ഞയോടെയാണ് കാണുന്നത്. അവര്‍ സ്വയം ചെറുതായി മാറിയെന്നും അമിത് ഷാ പരിഹസിച്ചു.