February 12 strike: ഫെബ്രുവരി 12 – ന് പണിമുടക്കും ഒപ്പം പഠിപ്പുമുടക്കും, പിന്തുണയുമായി എസ്എഫ്ഐ, ബാങ്കുകൾ അടഞ്ഞു കിടക്കുമോ?
February 12 national strike day Update: പണിമുടക്കിന് എസ്.എഫ്.ഐ (SFI) കേന്ദ്ര കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അധ്യാപക സംഘടനകളും നേരത്തെ പിന്തുണ അറിയിച്ചിട്ടുണ്ട്.

February 12 national strike day
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ഫെബ്രുവരി 12-ലെ ദേശീയ പണിമുടക്കിന് പിന്തുണ ശക്തമാകുന്നു. ബാങ്കിങ് മേഖലയിലെ പ്രമുഖ സംഘടനകളും വിദ്യാർത്ഥി-അധ്യാപക യൂണിയനുകളും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ച രാജ്യം വലിയൊരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.
ബാങ്കിങ് മേഖലയിൽ സ്തംഭനം
നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. എഐബിഇഎ, എഐബിഒഎ , ബെഫി (BEFI) തുടങ്ങിയ സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം, ഓഹരി വിറ്റഴിക്കൽ, പുതിയ നാല് തൊഴിൽ കോഡുകൾ എന്നിവയോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബാങ്കുകൾ ഇതിൽ പങ്കാളികളാകുന്നത്. ഇന്നലെ സോഷ്യൽ മീഡിയ ക്യാമ്പയിൻ തുടങ്ങുകയും, ഇന്ന് ഇത് സംബന്ധിച്ച ബാഡ്ജ് ധരിക്കൽ നടക്കുകയും ചെയ്തു. 11-ന് പ്രകടനങ്ങൾ സംഘടിപ്പിക്കും.
Also read – കേരളത്തിലെ 106 മേൽപ്പാലനിർമ്മാണങ്ങൾ വൈകുന്നതിന് കാരണം സംസ്ഥാന സർക്കാരോ? കുറ്റപ്പെടുത്തി റെയിൽവേ മന്ത്രി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും
പണിമുടക്കിന് എസ്.എഫ്.ഐ (SFI) കേന്ദ്ര കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അധ്യാപക സംഘടനകളും നേരത്തെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാഴാഴ്ച അടഞ്ഞുകിടക്കാനാണ് സാധ്യത. പുതിയ ലേബർ കോഡുകൾ ഐടി, ബാങ്കിങ് മേഖലകളിൽ യുവാക്കളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി.
പ്രധാന പ്രതിഷേധ വിഷയങ്ങൾ
- വൈദ്യുതി മേഖല കോർപ്പറേറ്റുകൾക്ക് കൈമാറുന്നതോടെ സാധാരണക്കാർക്ക് ലഭിക്കുന്ന സബ്‌സിഡി ഇല്ലാതാകുമെന്നും നിരക്ക് കുത്തനെ കൂടുമെന്നും സി.ഐ.ടി.യു (CITU) മുന്നറിയിപ്പ് നൽകുന്നു.
- തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുന്ന പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നു.
- രാജ്യത്തിന്റെ ആസ്തികൾ വിറ്റഴിക്കുന്ന കേന്ദ്ര നയത്തിനെതിരെയാണ് പ്രതിഷേധം.
- കേരളത്തിൽ പണിമുടക്ക് പൂർണ്ണമാകുമെന്ന് സി.ഐ.ടി.യു നേതൃത്വം അറിയിച്ചു. വ്യാഴാഴ്ച പൊതുഗതാഗതത്തെയും വ്യാപാര സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിച്ചേക്കാം.