Crime News: കൊല്ലപ്പെട്ടത് നിരവധി പേര്‍, ഏറെയും യുവതികള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍
Karnataka Dharmasthala Case: ഭീഷണിയാകുമെന്ന് കരുതി 2014ന് ശേഷം അയല്‍ സംസ്ഥാനത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇത് ഏത് സംസ്ഥാനമാണെന്ന് വ്യക്തമല്ല. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും, മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു

ബെംഗളൂരു: നിരവധി മൃതദേഹങ്ങള്‍ താന്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി. കര്‍ണാടകയിലാണ് സംഭവം. ആ മൃതദേഹങ്ങളെല്ലാം കൊല്ലപ്പെട്ടവരുടേതാണെന്നും, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് താന്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ധർമ്മസ്ഥലയില്‍ നിന്നുള്ളയാളാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. നിയമപരമായ സംരക്ഷണം ലഭിച്ച ശേഷം കൊലപാതകങ്ങള്‍ നടത്തിയവരെക്കുറിച്ചും, മൃതദേഹങ്ങള്‍ എവിടെയാണ് സംസ്‌കരിച്ചതെന്നും വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. നിയമസംരക്ഷണം ആവശ്യപ്പെട്ട് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.
കോടതിയിൽ നിന്ന് ആവശ്യമായ അനുമതികൾ നേടിയ ശേഷം വെള്ളിയാഴ്ച ധർമ്മസ്ഥല സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. നിയമനടപടികൾ പുരോഗമിക്കുകയാണ്. വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ അയാളുടെ അഭ്യര്‍ത്ഥനപ്രകാരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ക്രൂരമായ രീതിയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്നും, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നിര്‍ബന്ധിതനായെന്നും ഇയാള്‍ വെളിപ്പെടുത്തി. തനിക്കും കുടുംബത്തിനും ഭീഷണിയാകുമെന്ന് കരുതി 2014ന് ശേഷം അയല്‍ സംസ്ഥാനത്തേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും, മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇയാളും കുടുംബവും രക്ഷപ്പെട്ടത് ഏത് സംസ്ഥാനത്തേക്കാണെന്ന് വ്യക്തമല്ല.




Read Also: Wife Murder Husband: 1.15ലക്ഷം ശമ്പളം, ചെലവിടുന്നത് വീട്ടുജോലിക്കാരിക്കായി; ഭർത്താവിനെ കൊന്ന് 31കാരി
1998ലായിരുന്നു സംഭവം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ സൂപ്പര്‍വൈസര്‍ മര്‍ദ്ദിച്ചു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. ധർമ്മസ്ഥല ഗ്രാമത്തിലെ വിവിധ സ്ഥലങ്ങളിൽ ഡീസൽ ഉപയോഗിച്ച് ചില മൃതദേഹങ്ങൾ കത്തിക്കാനും, മറ്റുള്ളവ കുഴിച്ചിടാനും തന്നെ നിര്‍ബന്ധിച്ചെന്ന് ഇയാള്‍ പറഞ്ഞു.
തന്റെ കുടുംബത്തിലെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ, മുഴുവൻ കുടുംബവും പ്രദേശം വിട്ടുപോകാൻ നിർബന്ധിതരാവുകയായിരുന്നു. പ്രബല വ്യക്തികളാണ് മരണങ്ങള്‍ക്ക് പിന്നില്‍. സംസ്‌കരിച്ച മൃതദേഹങ്ങളില്‍ പലതും യുവതികളുടേതാണ്. അവരെ പീഡിപ്പിച്ചതിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതുപോലെയാണ് തനിക്ക് തോന്നിയതെന്നും ഇയാള്‍ പറഞ്ഞു. നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചു, അന്ത്യകർമങ്ങൾ നടത്തിയില്ല. കുറ്റബോധം വേട്ടയാടുന്നുവെന്നും ഇയാള്‍ പറഞ്ഞു.