Mega Security Drill : സര്‍വ മുന്‍കരുതലുമായി രാജ്യം; നാളെ 259 സ്ഥലങ്ങളില്‍ മോക്ക് ഡ്രില്‍; കേരളത്തില്‍ രണ്ടിടങ്ങളില്‍
Mega security drill on May 7 2025: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. സംഘര്‍ഷത്തിന്റെ വക്കിലാണ് ഇരുരാജ്യങ്ങളും. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്

Image For Representation Purpose Only
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി നാളെ (മെയ് 7) രാജ്യത്തെ 259 സ്ഥലങ്ങളില്‍ മോക്ക് ഡ്രില്‍ നടക്കും. കേരളത്തില്‍ കൊച്ചിയും, തിരുവനന്തപുരവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. സംഘര്‍ഷത്തിന്റെ വക്കിലാണ് ഇരുരാജ്യങ്ങളും. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
മോക്ക് ഡ്രില്ലിന് മുന്നോടിയായി തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ചൊവ്വാഴ്ച ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും സിവിൽ ഡിഫൻസ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.
244 സിവിൽ ഡിഫൻസ് ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാകും മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ജമ്മു കശ്മീരിലും, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലും അപകട സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക പരിശീലനം സംഘടിപ്പിക്കും.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സാധാരണക്കാരെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഇലക്ട്രോണിക് തകരാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വീടുകളിൽ മെഡിക്കൽ കിറ്റുകൾ, ടോർച്ചുകൾ, മെഴുകുതിരികൾ, പണം എന്നിവ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം.
Read Also: India-Pakistan Tensions: ഇന്ത്യ- പാക് സംഘർഷം; ബുധനാഴ്ച മോക്ക്ഡ്രിൽ, സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
244 സ്ഥലങ്ങളിൽ 100-ലധികം സ്ഥലങ്ങൾ വളരെ സെൻസിറ്റീവായി വിലയിരുത്തുന്നു. മെയ് അഞ്ചിനാണ് മോക്ക് ഡ്രില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചത്. പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മറുപടി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് നല്‍കി. അടുത്തിടെ നിരവധി ഉന്നതതല യോഗങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. സൈനിക മേധാവികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.