PM Modi: യുഎഇയ്‌ക്കെതിരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് മോദി; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു
PM Narendra Modi Speaks with UAE President: യുഎഇ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയ്‌ക്കെതിരെ നടന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി ചര്‍ച്ചയായി.

നരേന്ദ്ര മോദി
ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയ്‌ക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് അല്‍ നഹ്യാനുമായി സംസാരിച്ച ശേഷം ‘എക്‌സി’ല്‍ പങ്കുവെച്ച കുറിപ്പില്‍ മോദി വ്യക്തമാക്കി. കുറിപ്പില്‍ ഇറാന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ആക്രമണങ്ങളില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമാവുകയും, അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് മോദിയും, അല്‍ നഹ്യാനും ചര്‍ച്ച നടത്തി.
ഒരുമിച്ച് പ്രവര്‍ത്തിക്കും
ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത പുനഃസ്ഥാപിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി. യുഎഇ പ്രസിഡന്റിന് മോദി മുൻകൂട്ടി ഈദ് ആശംസകൾ അറിയിച്ചു.
Spoke with my brother HH Sheikh Mohamed bin Zayed Al Nahyan, President of the UAE and conveyed advance Eid greetings.
We discussed the current situation in West Asia. Reiterated India’s strong condemnation of all attacks on the UAE that have resulted in loss of innocent lives…
— Narendra Modi (@narendramodi) March 17, 2026
ഫെബ്രുവരി 28-ന് ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിനുശേഷം ഇരു നേതാക്കളും സംസാരിക്കുന്നത് ഇത് രണ്ടാം തവണയാണ്. മാര്‍ച്ച് ഒന്നിനാണ് ഇതിന് മുമ്പ് ഇരുവരും സംസാരിച്ചത്. ഇന്ത്യയ്ക്ക് യുഎഇയുമായി നിർണായകമായ ഊർജ്ജ പങ്കാളിത്തമുണ്ട്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അസംസ്കൃത എണ്ണയുടെ നാലാമത്തെ വലിയ സ്രോതസ്സും എൽഎൻജിയുടെയും എൽപിജിയുടെയും രണ്ടാമത്തെ വലിയ സ്രോതസ്സുമാണ് യുഎഇ.
ജനുവരിയിലെ സന്ദര്‍ശനം
ജനുവരിയിൽ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അദ്ദേഹത്തിന്റെ വസതിയില്‍ മോദി സന്ദര്‍ശിച്ചിരുന്നു. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതടക്കം വിവിധ വിഷയങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു.
നയതന്ത്ര ബന്ധം ശക്തം
പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി മോദി സംസാരിച്ചിരുന്നു. സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ജോർദാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഭരണാധികാരികളുമായി അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണകള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.