PM Modi: കൈമാറുന്നത് 7,500 കോടി രൂപ; 75 ലക്ഷം സ്ത്രീകള്‍ക്ക് മോദി 10,000 രൂപ വീതം നല്‍കും
Mukhyamantri Mahila Rojgar Yojana in Bihar: തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പ്രത്യേകിച്ചും, ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്

നരേന്ദ്ര മോദി
പട്‌ന: മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന പ്രകാരം ബിഹാറിലെ 75 ലക്ഷം സ്ത്രീകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 രൂപ വീതം നൽകും. പദ്ധതിയുടെ ആദ്യ ഗഡുവായി 7,500 കോടി രൂപയാണ് നല്‍കുന്നത്. സെപ്തംബര്‍ 26ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വിതരണോദ്ഘാടനം നിര്‍വഹിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്ത്രീകള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടിയാണ് ധനസഹായം നല്‍കുന്നത്. പദ്ധതിയുടെ നോഡൽ ഏജൻസിയായ ഗ്രാമവികസന വകുപ്പിന് ഇതുവരെ സ്ത്രീകളിൽ നിന്ന് 1.11 കോടിയിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
നഗരപ്രദേശങ്ങളിലെ നടത്തിപ്പിന് നഗരവികസന വകുപ്പ് മേൽനോട്ടം വഹിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പ്രത്യേകിച്ചും, ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കോ സ്ഥിര വരുമാന മാര്‍ഗമോ ഇല്ലാത്തവർക്കോ ആയിരിക്കും മുൻഗണന. അപേക്ഷകർ 18-60 വയസ്സിനിടയിലുള്ളവരായിരിക്കണം. അപേക്ഷകര്‍ കൂട്ടുകുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കരുത്. ഒപ്പം, നികുതി അടയ്ക്കുന്നവരുമാകരുത്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത അവിവാഹിതരായ സ്ത്രീകൾക്കും അപേക്ഷിക്കാം.
ഓഗസ്റ്റ് 29 ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ആറു മാസം പദ്ധതിയുടെ പുരോഗതി വിലയിരുത്തും. തുടര്‍ന്ന് വനിതാ സംരഭകര്‍ക്ക് 2 ലക്ഷം രൂപ അധിക ഗ്രാന്റ് നൽകും. പ്രാരംഭ സഹായമായി ലഭിക്കുന്ന പതിനായിരം രൂപ തിരികെ നൽകേണ്ടതില്ല.
സെപ്റ്റംബർ 22 നാണ് വിതരണോദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ വിതരണോദ്ഘാടനം നിര്‍വഹിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രധാനമന്ത്രിയെകൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് 26ലേക്ക് മാറ്റി.