Narendra Modi: മികച്ച സമ്പദ്‌വ്യവസ്ഥയിലേക്കുള്ള യാത്ര; ലോകം ഇന്ത്യയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു; 11 വര്‍ഷത്തെ കുറിച്ച് മോദി
PM Modi on Indian Economy: 2014ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ആഗോള പ്രതിസന്ധികളെ ഇന്ത്യ എങ്ങനെ മറികടക്കും എന്നതായിരുന്നു ചിന്ത. ഏറ്റവും ദുര്‍ബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം.

നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഏറ്റവും ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 11 വര്‍ഷത്തെ തന്റെ യാത്രയെ കുറിച്ച് എന്‍ഡിടിവിയുടെ വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എവിടെയും നില്‍ക്കാനാകുന്ന സ്ഥിതിയിലല്ലെന്നും ആര്‍ക്കും പിടിച്ചുകെട്ടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നിലവില്‍ നില്‍ക്കാന്‍ പറ്റുന്ന മാനസികാവസ്ഥയിലല്ല. നമ്മള്‍ സ്വയം നില്‍ക്കുകയുമില്ല, ആര്‍ക്കും തടഞ്ഞുനിര്‍ത്താനും സാധിക്കില്ല. ലോകത്ത് നിരവധി റോഡ് ബ്ലോക്കുകളും സ്പീഡ് ബ്രേക്കറുകളും ഉള്ള സമയത്ത്, തടയാന്‍ കഴിയാത്ത ഭാരതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഭാവികമാണെന്ന് നര്‍മ്മത്തില്‍ ചാലിച്ച് പ്രധാനമന്ത്രി പറഞ്ഞു.
2014ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ആഗോള പ്രതിസന്ധികളെ ഇന്ത്യ എങ്ങനെ മറികടക്കും എന്നതായിരുന്നു ചിന്ത. ഏറ്റവും ദുര്‍ബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. നയപരമായ സ്തംഭനം, അഴിമതികള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നതായി രാജ്യം, അതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. സ്ത്രീസുരക്ഷ, തീവ്രവാദം, പണപ്പെരുപ്പം തുടങ്ങിയവയും ചര്‍ച്ചകളില്‍ പ്രധാനപ്പെട്ടവയായിരുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഈ പ്രതിസന്ധികളെ നേരിടാനും അതില്‍ നിന്ന് കരകയറാനും രാജ്യത്തിന് സാധിക്കില്ലെന്നാണ് ഇവിടെയുള്ളവരും ലോകവും വിശ്വസിച്ചത്. എന്നാല്‍ കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ എല്ലാ വെല്ലുവിളികളെയും തരണം ചെയ്തു. ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയില്‍ നിന്ന്, ഇന്ത്യ ലോകത്തിലെ അഞ്ച് മികച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറി. ഇന്ന് പണപ്പെരുപ്പം 2 ശതമാനത്തില്‍ താഴെയാണ്. വളര്‍ച്ചാ നിരക്കാകട്ടെ 7 ശതമാനത്തിന് മുകളിലും. ചിപ്പ് മുതല്‍ ഷിപ്പ് വരെ, എല്ലായിടത്തും ഇന്ത്യ കരുത്ത് തെളിയിച്ചു, ആത്മവിശ്വാസത്തോടെ മുന്നേറുന്നു, മോദി കൂട്ടിച്ചേര്‍ത്തു.
ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പ്രതികരണത്തിലും മാറ്റം സംഭവിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍, വ്യോമാക്രമണങ്ങള്‍, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയിലൂടെ നമ്മള്‍ ശക്തി തെളിയിച്ചു.
Also Read: Gujarat Cabinet: രവീന്ദ്ര ജഡേജയുടെ ഭാര്യയും മന്ത്രിക്കസേരയിൽ; ഗുജറാത്ത് മന്ത്രിസഭ പുനസംഘടിപ്പിച്ചു
കൊവിഡ് മഹാമാരിയിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യ എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കുമെന്ന് ലോകം ചിന്തിച്ചു. ഇന്ത്യ കാരണം ലോകം മുഴുവന്‍ കഷ്ടപ്പെടുമെന്ന് എല്ലാവരും കരുതി. എന്നാല്‍ ആ ചിന്തകളെല്ലാം തെറ്റാണെന്ന് നമ്മള്‍ തെളിയിച്ചു. പോരാട്ടം നടത്തി, സ്വന്തമായി വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തു. പ്രതിസന്ധിയെ തരണം ചെയ്ത്, അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥികളിലൊന്നായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.