Rat Bite Incident in Indore: ഐസിയുവിൽ എലിയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു; രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ
Infant Rat Bite Death in Indore: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ഉണ്ടായിരുന്ന രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികൾ കടിച്ചത്.

പ്രതീകാത്മക ചിത്രം
ഇൻഡോർ: ഐസിയുവിൽ എലിയുടെ കടിയേറ്റ നവജാത ശിശു മരിച്ചു. മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ഉണ്ടായിരുന്ന രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികൾ കടിച്ചത്. ഒരാഴ്ച മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് നവജാത ശിശുക്കൾക്കായുള്ള ഐസിയുവിൽ വച്ച് എലി കടിച്ചത്. ഇതിന് പിന്നാലെയാണ് ഒരു കുഞ്ഞ് മരിച്ചത്. സംഭവത്തിൽ രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ഒരു കുഞ്ഞിന്റെ വിരലുകളിലും മറ്റൊരു കുഞ്ഞിന്റെ തലയിലും തോളിലുമാണ് എൻഐസിയുവിൽ വച്ച് എലി കടിച്ചത്. പരിക്കേറ്റ നവജാത ശിശുക്കളെ ആദ്യം കണ്ടത് നഴ്സുമാരാണ്. ഇവർ ഉടൻ തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞുങ്ങൾക്ക് സമീപം എലികളെ കണ്ടെത്തിയത്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് എൻഐസിയുവിൽ കഴിഞ്ഞിരുന്ന കുഞ്ഞ് 1.2 കിലോ മാത്രം ഭാരമാണ് ഉണ്ടായിരുന്നത്. 5-7 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് എലിയുടെ കടിയേറ്റ് മരിച്ചത്. ഈ കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചതാണെന്ന് ആശുപത്രി ഡീൻ ഡോ. അരവിന്ദ് ഘൻഗോറിയ പറഞ്ഞു. കുഞ്ഞ് വെന്റിലേറ്ററിൽ ആയിരുന്നു. സെപ്റ്റിസീമിയ മൂലമാണ് കുഞ്ഞ് മരിച്ചത്, അല്ലാതെ എലി കടിച്ചതുകൊണ്ടല്ല എന്നാണ് ഡോക്ടർ പറയുന്നത്. രണ്ടാമത്തെ കുഞ്ഞിന് ശസ്ത്രക്രിയ പൂർത്തിയായി. നിലവിൽ വെന്റിലേറ്റർ സഹായത്തിൽ സുരക്ഷിതനാണെന്നും ഡോക്ടർ അറിയിച്ചു.
ALSO READ: ചെരിപ്പിനുള്ളിൽ പാമ്പ്: കടിയേറ്റ യുവാവിന് ദാരുണാന്ത്യം
കഴിഞ്ഞ ഏതാനും നാളുകളായി മാത്രമേ ഐസിയുവിൽ എലി ശല്യം ഉണ്ടായിട്ടുളളൂവെന്നാണ് ഡോക്ടർ പറയുന്നത്. നേരത്തെ ഐസിയുവിൽ എലികളെ കണ്ടിട്ടും ആശുപത്രി അധികൃതരെ വിവരം അറിയിക്കാത്തതിന് നഴ്‌സിംഗ് ഓഫീസർമാരായ ആകാൻഷ ബെഞ്ചമിനെയും ശ്വേതാ ചൗഹാനെയും സസ്‌പെൻഡ് ചെയ്തുവെന്നും ഡോക്ടർ പറഞ്ഞു. അതുപോലെ തന്നെ ഹെഡ് നഴ്സ്, പീഡിയാട്രിക് ഐസിയു ഇൻ-ചാർജ്, പീഡിയാട്രിക് സർജറി വിഭാഗം മേധാവി എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും, അവരുടെ മറുപടിയും അന്വേഷണ റിപ്പോർട്ടും അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഡീൻ വ്യക്തമാക്കി.