Who will be Delhi CM: ഡല്‍ഹിയുടെ ഭരണസാരഥി ആരാകും? പര്‍വേഷ് സാഹിബിന് നറുക്ക് വീഴുമോ? ചര്‍ച്ചയില്‍ ഈ പേരുകള്‍
Strong contenders for Delhi CM’s post : അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് സാഹിബ് സിംഗ് വർമ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചയിലുള്ള ഒരു നേതാവ്. 4089 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പർവേഷ് സാഹിബ് സിംഗ് വർമ്മയുടെ ജയം. പർവേഷ് സാഹിബ് സിംഗ് വർമ്മ 30088 വോട്ടുകള്‍ നേടി. കെജ്‌രിവാളിന് നേടാനായത് 25999 വോട്ടുകള്‍ മാത്രം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് ബിജെപി കടന്നു. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാനായതിന്റെ ആഹ്ലാദത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പിച്ച പ്രവര്‍ത്തകര്‍ ആഘോഷപ്രകടനം തുടങ്ങിയിരുന്നു. ഡല്‍ഹിയുടെ മുഖ്യമന്ത്രി ആരാകുമെന്നതിലാണ് ഇനി ആകാംക്ഷ. നിരവധി പേരുകളാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രചരിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും. ഒടുവില്‍ ചര്‍ച്ചയില്‍ പ്രചരിപ്പിക്കാത്ത പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ദേശീയ നേതൃത്വം പരിഗണിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന നേതാക്കള്‍ ആരൊക്കെയെന്ന് നോക്കാം.
ആം ആദ്മി പാര്‍ട്ടിയുടെ മുഖവും ശബ്ദവും എല്ലാമായിരുന്ന മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് സാഹിബ് സിംഗ് വർമ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചയിലുള്ള ഒരു നേതാവ്. 4089 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പർവേഷ് സാഹിബ് സിംഗ് വർമ്മയുടെ ജയം. പർവേഷ് സാഹിബ് സിംഗ് വർമ്മ 30088 വോട്ടുകള്‍ നേടി. കെജ്‌രിവാളിന് നേടാനായത് 25999 വോട്ടുകള്‍ മാത്രം. മൂന്നാമതെത്തിയ കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് 4568 വോട്ടുകള്‍ സ്വന്തമാക്കി.




അജയ് മഹാവർ, അഭയ് വർമ്മ, പങ്കജ് സിംഗ്, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, ആശിഷ് സൂദ്, ജിതേന്ദ്ര മഹാജൻ, ശിഖ റായ് എന്നിവരുടെ പേരുകളും പ്രചരിക്കുന്നുണ്ട്. ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയുടെ പേരും പ്രചരിക്കുന്നുണ്ട്. ആരു മുഖ്യമന്ത്രിയാകണമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
1993 നും 1998 നും ഇടയിലാണ് ഡൽഹിയിൽ ബിജെപി അവസാനമായി അധികാരത്തിലിരുന്നത്. ഈ അഞ്ച് വർഷത്തെ കാലയളവിൽ പാർട്ടിക്ക് മൂന്ന് മുഖ്യമന്ത്രിമാരുണ്ടായിരുന്നു. 1993 ഡിസംബര്‍ രണ്ട് മുതല്‍ 1996 ഫെബ്രുവരി 26 വരെ മദൻ ലാൽ ഖുറാനയായിരുന്നു മുഖ്യമന്ത്രി. പർവേഷ് സാഹിബ് സിംഗ് വർമ്മയുടെ പിതാവായ സാഹിബ് സിംഗ് വര്‍മ്മയായിരുന്നു 1996 ഫെബ്രുവരി 26 മുതല്‍ 1998 ഒക്ടോബര്‍ 12 വരെ മുഖ്യമന്ത്രി. തുടര്‍ന്ന് സുഷമ സ്വരാജും മുഖ്യമന്ത്രിയായി.