Kerala Weather Update: ഇനി വരുന്നത് ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും; ജാഗ്രതാ നിർദ്ദേശങ്ങൾ ഇതാ
Heavy Rain and Lightning Warning for Kerala: ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ രണ്ടു ജില്ലകളിലും 7-ാം തിയതി നാലു ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് ഉണ്ട്. 8-ാം തിയതി നാലും 9ന് അഞ്ചും ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത എല്ലാ ദിവസവും ഉണ്ട്. നാളെ എറണാകുളം തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം.
പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിലും ടെറസിലും നിൽക്കുന്നത് അപകടകരമാണ്. ജനലും വാതിലും അടച്ചിടുകയും ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല).
- ഇടിമിന്നലുള്ളപ്പോൾ സൈക്കിൾ, ബൈക്ക്, ട്രാക്ടർ യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണം. കാറിലോ മറ്റ് അടഞ്ഞ വാഹനങ്ങളിലോ ഉള്ളവർ അതിനുള്ളിൽ തന്നെ തുടരുന്നത് സുരക്ഷിതമാണ്.
ALSO READ: വോട്ടെണ്ണൽ മഴ കൊണ്ടുപോകുമോ? കനത്ത മഴ മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ
- മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കുക.
- ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും മീൻ പിടിക്കുന്നതും ബോട്ടിംഗും പൂർണ്ണമായും ഒഴിവാക്കണം. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും അപകടകരമാണ്.
- വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. മഴമേഘം കണ്ടുകഴിഞ്ഞാൽ അവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുമ്പോൾ സ്വന്തം സുരക്ഷ കൂടി ഉറപ്പാക്കണം.
- മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാൻ നിർണ്ണായകമാണ്. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുക.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുതെന്നും തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുതെന്നും അധികൃതർ പ്രത്യേകമായി ഓർമ്മിപ്പിച്ചു.
ഇനിയങ്ങോട്ട് യെല്ലോ അലർട്ടോ?
ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ രണ്ടു ജില്ലകളിലും 7-ാം തിയതി നാലു ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് ഉണ്ട്. 8-ാം തിയതി നാലും 9ന് അഞ്ചും ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത എല്ലാ ദിവസവും ഉണ്ട്. നാളെ എറണാകുളം തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത. ഏഴാം തീയതി പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി എന്നീ ജില്ലകളിലും എട്ടാം തീയതി ആലപ്പുഴ എറണാകുളം തൃശൂർ കോഴിക്കോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. തെക്കൻ കേരളത്തിൽ ശക്തമായി മഴപെയ്യാൻ സാധ്യതയുള്ളത് മെയ് 9ആം തീയതിയാണ്. അന്നേദിവസം തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എന്നീ അഞ്ചു ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് ഉള്ളത്.
English Summary
The India Meteorological Department has issued a warning for heavy rain, thunderstorms, and strong winds across Kerala until Saturday, urging the public to take strict safety precautions. Citizens are advised to stay indoors, disconnect electrical appliances, and avoid open areas or water bodies to prevent casualties from lightning strikes.