Kerala Monsoon: കനത്ത മഴ തുടരുന്നു; 27 മരണം, കെഎസ്ഇബിക്ക് 138.87 കോടി നഷ്ടം
Kerala Monsoon Disaster: എല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 66 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 200ലേറെ വീടുകൾ തകർന്നതായി റിപ്പോർട്ട്. ദേശീയപാതയിൽ പലയിടത്തും മഴവെള്ള പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി.

Kerala Rain
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. ഒരാഴ്ചക്കിടെ വിവിധ ഇടങ്ങളിലായി 27 പേർ മരിച്ചു. എല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 66 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 200ലേറെ വീടുകൾ തകർന്നതായി റിപ്പോർട്ട്. റോഡ്, റെയിൽ ഗതാഗതം അലങ്കോലമായി. ദേശീയപാതയിൽ പലയിടത്തും മഴവെള്ള പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി.
കെഎസ്ഇബിക്ക് വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കണക്കുകൾ പ്രകാരം 2656 ഹൈടെൻഷൻ പോസ്റ്റുകളും, 19513 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളും 52093 ഇടങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണതായി വിവരം.
വിതരണ മേഖലയിൽ ഏകദേശം 138.87 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. 75,57,783 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചുവെന്നും 65,75,715 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും കെഎസ്ഇബി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.