Ganesh Kumar: ബസുകള്‍ നശിപ്പിച്ചവരെല്ലാം നഷ്ടപരിഹാരം തരേണ്ടിവരും; ടിഡിഎഫിന്റെ സമരത്തില്‍ പ്രതികരിച്ച് മന്ത്രി
KSRTC 24 Hour Strike: കെഎസ്ആര്‍ടിസി എക്കാലവും നിലനില്‍ക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവര്‍ തന്നെ നല്‍കേണ്ടതായി വരും. വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫ് നടത്തിയ സമരത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായതായി മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസി എക്കാലവും നിലനില്‍ക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവര്‍ തന്നെ നല്‍കേണ്ടതായി വരും. വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കരയില്‍ ബസുകളുടെ വയറിങ് നശിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാരാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെങ്കില്‍ അവര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. പണി മുടക്കാനും പണി ചെയ്യാതെയിരിക്കാനും അവകാശമുണ്ട്. എന്നാല്‍ ജോലി ചെയ്യുന്നവരെ തടസപ്പെടുത്തുന്നതും സ്വന്തം തൊഴിലിനോട് കൂറില്ലാതെ പെരുമാറുന്നതും നല്ല കാര്യമെന്നും മന്ത്രി പറഞ്ഞു.




ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ അലവന്‍സ്, പുതിയ ബസുകള്‍ അനുവദിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയുമായി ഒന്നിപ്പിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. എല്ലാ മാസവും ഒന്നാം തീയതി തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.
Also Read: KSRTC Strike: കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതുവരെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും സ്വിഫ്റ്റിലും കെഎസ്ആര്‍ടിസിയിലും നടക്കുന്ന അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും ടിഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.