Nilambur by election 2025: നിലമ്പൂർ പോരാട്ടത്തിന് ബിജെപിയും; മൂന്ന് പേർ പരിഗണനയിൽ, രാജീവ് ചന്ദ്രശേഖർ ഇന്ന് മണ്ഡലത്തിലെത്തും?
Nilambur by election 2025: സ്ഥാനാർഥി നിർണയത്തിൽ എൻഡിഎ ഘടകകക്ഷികളായ ബിഡിജെഎസ്സിന്റെ അഭിപ്രായവും പരിഗണിക്കും. നിലമ്പൂരിൽ ബിജെപിക്ക് മത്സരിക്കാൻ താത്പര്യകുറവുണ്ടെന്നും ബിഡിജെഎസ് മത്സരിച്ചേക്കുമെന്നും തരത്തിൽ നേരത്തെ സൂചനകളുണ്ടായിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിന് മൂന്ന് പേരുടെ പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രാദേശിക നേതാക്കളാണ് പട്ടികയിലുള്ളത്. ദേശീയ നേതൃത്വവുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം ഇന്ന് അന്തിമ തീരുമാനം അറിയിക്കുമെന്നാണ് റിപ്പോർട്ട്. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
അതേസമയം രാജീവ് ചന്ദ്രശേഖർ ഇന്ന് നിലമ്പൂരിൽ എത്തുമെന്നും വിവരമുണ്ട്. സ്ഥാനാർഥി നിർണയത്തിൽ എൻഡിഎ ഘടകകക്ഷികളായ ബിഡിജെഎസ്സിന്റെ അഭിപ്രായവും പരിഗണിക്കും. നിലമ്പൂരിൽ ബിജെപിക്ക് മത്സരിക്കാൻ താത്പര്യകുറവുണ്ടെന്നും ബിഡിജെഎസ് മത്സരിച്ചേക്കുമെന്നും തരത്തിൽ നേരത്തെ സൂചനകളുണ്ടായിരുന്നു.
അതേസമയം എൽഡിഎഫും യുഡിഎഫും സ്ഥാനാർഥി പ്രഖ്യാപനവും പ്രചരണവുമടക്കം തുടങ്ങി കഴിഞ്ഞു. എൽഡിഎഫിനായി എം സ്വരാജും യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്തുമാണ് മത്സരിക്കുന്നത്.
എം സ്വരാജ് കഴിഞ്ഞ ദിവസം നിലമ്പൂരിൽ പ്രചാരണം ആരംഭിച്ചിരുന്നു. ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധു മുമ്പാകെ ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജ്യോതിപ്പടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം ചന്തക്കുന്ന് ബസ് സ്റ്റാൻ്റ് വരെ റോഡ് ഷോ നടത്തിയ ശേഷമായിരുന്നു പത്രിക സമര്‍പ്പണം.