Nilambur By Election 2025: ഇനി കാത്തിരിപ്പിന്റെ മൂന്നുനാള്‍; നിലമ്പൂരില്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍
Nilambur By Election 2025 Updates: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനം, ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ 61.46 ശതമാനം, നിയമസഭ തിരഞ്ഞെടുപ്പില്‍ 76.6 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. ചുരുക്കം ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായതല്ലാതെ കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല.
രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന ഓട്ടപ്പാച്ചിലിനു ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് വിശ്രമിക്കാമെങ്കിലും, മുന്നണി നേതാക്കള്‍ക്ക് വെള്ളിയാഴ്ചയും തിരക്കോട് തിരക്കുതന്നെ. വോട്ടുകള്‍ യന്ത്രങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമായിരിക്കുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും തലപുകയ്ക്കുകയാണ്. എത്രത്തോളം വോട്ടുകള്‍ സമാഹരിക്കാനായെന്നും, ശക്തികേന്ദ്രങ്ങളിലെ വോട്ടിങ് ശതമാനം എത്രയെന്നുമടക്കം നിരവധി കണക്കുകൂട്ടലുകള്‍ ഫലപ്രഖ്യാപനത്തിനു മുമ്പുള്ള ഈ മൂന്ന് ദിനങ്ങളില്‍ കടന്നുപോകും. 23നാണ് വോട്ടെണ്ണല്‍.
പോളിങ് ശതമാനം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ അത്രയും എത്തിയില്ലെങ്കിലും, ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കാള്‍ മികച്ചുനിന്നു. പ്രതികൂല കാലാവസ്ഥയിലും വോട്ടവകാശം വിനിയോഗിക്കാന്‍ നിലമ്പൂര്‍ ജനത പോളിങ് ബൂത്തിലെത്തിയപ്പോള്‍ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. 74.35 % ആണ് പോളിങ്. ഈ കണക്കുകളില്‍ നേരിയ വ്യത്യാസം വന്നേക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കുന്നു. ഈ പോളിങ് ശതമാനം ആരെ തുണയ്ക്കുമെന്ന് 23ന് അറിയാം.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനം, ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ 61.46 ശതമാനം, നിയമസഭ തിരഞ്ഞെടുപ്പില്‍ 76.6 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. ചുരുക്കം ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായതല്ലാതെ കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല.




ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വോട്ട് ചെയ്തു.
പിവി അന്‍വര്‍ ഒപ്പമില്ലെങ്കിലും മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ആര്യാടന്‍ ഷൗക്കത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്റെ നീക്കം. ശക്തമായ പ്രകടനത്തില്‍ കുറഞ്ഞൊന്നും എന്‍ഡിഎയും പ്രതീക്ഷിക്കുന്നില്ല. മത്സരിച്ചത് സ്വതന്ത്രനായാണെങ്കിലും വിജയിക്കാമെന്ന് അന്‍വറും കണക്കുകൂട്ടുന്നു. 23ന് ശേഷം ഷൗക്കത്തിന് കഥയെഴുതാനും, സ്വരാജിന് സെക്രട്ടേറിയേറ്റിലേക്കും പോകാമെന്നും, താന്‍ നിയമസഭയിലെത്തുമെന്നുമായിരുന്നു അന്‍വര്‍ പ്രതികരിച്ചത്.