Nilambur By Election 2025: മഴ കെടുത്താത്ത ആവേശവുമായി നിലമ്പൂരിൽ പോളിങ് പുരോഗമിക്കുന്നു, ഇനിയുള്ള മണിക്കൂർ നിർണായകം
Polling Continues Amidst Rain: 2.32 ലക്ഷത്തിലധികം വോട്ടർമാരാണ് നിലമ്പൂരിൽ ഉള്ളത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് മുന്നണികൾക്കും ശക്തി പരീക്ഷിക്കാൻ കിട്ടിയ അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്.

Nilambur By Election 2025
മലപ്പുറം: മഴ കനക്കുമ്പോഴും കെടാത്ത ആവേശവുമായി നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുകയാണ്. 12 മണി വരെയുള്ള കണക്കനുസരിച്ച് 41 ശതമാനം പോളിംഗ് ആണ് നടന്നിട്ടുള്ളത്. മഴ ഇടവിട്ടിടവിട്ട് പെയ്യുന്നുണ്ടെങ്കിലും അതിനെ അവഗണിച്ചുകൊണ്ടും വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിലേക്ക് എത്തുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിംഗ് വൈകുന്നേരം 6 മണി വരെ തുടരും.
രാവിലെ 9 മണിക്ക് 13 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 11 മണിയോടെ അത് മുപ്പതിലേക്ക് ഉയർന്നു. മഴയുണ്ടായിട്ടും സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ എത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 2.32 ലക്ഷത്തിലധികം വോട്ടർമാരാണ് നിലമ്പൂരിൽ ഉള്ളത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് മുന്നണികൾക്കും ശക്തി പരീക്ഷിക്കാൻ കിട്ടിയ അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ഏറെ നിർണായകവും ആണ്.
ഇനിയുള്ള മണിക്കൂറുകളിൽ വോട്ടെടുപ്പിന്റെ വേഗത കൂടാനാണ് സാധ്യത. പോളിംഗ് അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ ബൂത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. കനത്ത സുരക്ഷാക്രമീകരണങ്ങളുടെ ആണ് വോട്ടെടുപ്പ് നടക്കുന്നത്.
Also read – നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം
നിലമ്പൂരിൽ യുഡിഫ് ഭൂരിപക്ഷം 20,000 കടക്കുമെന്ന് രമേശ് ചെന്നിത്തല പ്രസ്ഥാവിച്ചിരുന്നു. എന്നാൽ ഇടതിന് അനുകൂലമായ ട്രെൻഡാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തിരിച്ചടിച്ചു. ഫലപ്രഖ്യാപനം വരെ യുഡിഎഫിന് മനക്കോട്ട കെട്ടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തതായി റിപ്പോർട്ട് വന്നതൊഴിച്ചാൽ വേറെ തെറ്റിധാരണകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇത് അബദ്ധം സംഭവിച്ചതാണെന്ന് പ്രിസൈഡിങ് ഓഫീസർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ജൂൺ 23ന് രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഫലം വരുന്നതോടെ നിലമ്പൂരിലെ ജനവിധിക്കൊപ്പം അടുത്ത് തിരഞ്ഞെടുപ്പിലെ ജനവിധി കൂടി വ്യക്തമാകുമെന്ന് വിലയിരുത്തലിലാണ് എല്ലാവരും.