Rapper Vedan: വേടനെതിരെ കൂടുതൽ അന്വേഷണത്തിന് വനം വകുപ്പ്; പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്കയച്ചു
Rapper Vedan Leopard tooth Case: കഴിഞ്ഞ തിങ്കളാഴ്ചയാണ് വേടന്റെ ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തത്. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മാലയിലെ പുലിപ്പല്ല് കെണിയായി.

റാപ്പർ വേടൻ
കൊച്ചി: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ കൂടുതൽ അന്വേഷണത്തിനൊരുങ്ങി വനം വകുപ്പ്. വേടന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പുലിപ്പല്ല് വേടന് സമ്മാനമായി നല്‍കിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രംഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനും വനംവകുപ്പ് ശ്രമിക്കുന്നുണ്ട്.
പുലിപ്പല്ല് കേസിൽ ഇന്നലെയാണ് വേടന് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവ്സഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും രഞ്ജിത് കുമ്പിടിയെ കണ്ടെത്താന്‍ അന്വേഷണംസംഘത്തിനൊപ്പം താനും ചെല്ലാമെന്നും വേടന്‍ കോടതിയില്‍ പറഞ്ഞു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്.
ALSO READ: പുലിപ്പല്ല് കേസ്; റാപ്പർ വേടന് ജാമ്യം അനുവദിച്ചു
വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് വനംവകുപ്പ് വാദിച്ചു. കേരളം വിട്ടു പുറത്തു പോകരുത്, അന്വേഷണവുമായി സഹകരിക്കണം, ഏഴുദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചത്.
അതേസമയം വേടനെ അറസ്റ്റ് ചെയ്തതതില്‍ വനംവകുപ്പിനെതിരെ വ്യാപക വിമര്‍ശനം തുടരുകയാണ്. വേടനെതിരായ നടപടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുപ്പിച്ചുകാട്ടിയെന്നും വിശദീകരണം തേടുമെന്നും വനംവകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വേടന്റെ ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തത്. വേടനെയും ഒപ്പമുണ്ടായിരുന്ന ഒന്‍പത് പേരെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടന്റെ മാലയിലെ പുലിപ്പല്ല് കെണിയായി. പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് വേടനെതിരെ കേസെടുത്തു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്.