Sabarimala: ശബരിമലയില്‍ ഭക്തജനത്തിരക്ക്; ഇന്ന് സ്‌പോട്ട് ബുക്കിംഗ് 5000 പേർക്ക്
Sabarimala Spot Booking: സന്നിധാനത്തെ ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് ആണ് സ്‌പോട്ട്ബുക്കിംഗ് പരിധി നിശ്ചയിക്കുന്നത്. ദേവസ്വം ബോർഡും പൊലീസും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്.

ശബരിമല ഭക്തജനത്തിരക്ക്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് വര്‍ധിച്ചു വരുന്നത് പരിഗണിച്ച് ഇന്ന് സ്പോട്ട് ബുക്കിങ് കുറച്ചു. ചൊവ്വാഴ്‌ചയിലെ സ്‌പോട്ട് ബുക്കിങ് പരിധി 5,000 ആയി നിജപെടുത്തിയിട്ടുണ്ട്. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ട്.
വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകൾ കാത്തുനിന്നാണ് പലർക്കും ദർശനം ലഭിച്ചത്. ഇതുവരെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 85,000 കടന്നു. സീസണ്‍ തുടങ്ങി ഇതുവരെ 7.5 ലക്ഷത്തോളം ഭക്തരാണ് അയ്യനെ കാണാൻ എത്തിയത്. തീര്‍ഥാടകരുടെ എണ്ണം കൂടിയെങ്കിലും തിരക്ക് നിയന്ത്രണവിധേയമാണ്.
ആദ്യ ദിവസങ്ങളിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അധികമായി എത്തിയതെങ്കിൽ നിലവിൽ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ദിവസം മൂന്ന് ലക്ഷത്തിലധികം ടിൻ അരവണ വിൽക്കുന്നു എന്നാണ് കണക്ക്. ഇതിലൂടെ ദേവസ്വം ദേവസ്വം ബോർഡിന് ഏകദേശം 24 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചു.
ALSO READ: അപകടമോ വാഹനത്തിന് തകരാറോ സംഭവിച്ചോ? ശബരിമല തീർഥാടകർക്ക് സഹായത്തിന് എംവിഡി
സന്നിധാനത്തെ ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് ആണ് സ്‌പോട്ട്ബുക്കിംഗ് പരിധി നിശ്ചയിക്കുന്നത്. ദേവസ്വം ബോർഡും പൊലീസും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിട്ടുണ്ട്.