Shahabas Murder Case: ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ഒരുക്കണം; ഹൈക്കോടതി
നിലവിൽ കോഴിക്കോട് ഒബ്സർവേഷൻ Shahabas Murder Case Accused Plus One Admission: ഹോമിൽ കഴിയുന്ന ഇവർക്ക് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്.
കൊച്ചി: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കി നൽകണമെന്ന് ഹൈക്കോടതി. നിലവിൽ കോഴിക്കോട് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന ഇവർക്ക് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്. ഇതിന് അവസരം ഒരുക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയിൽ എത്തിയത്.
കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പ്രവേശനം തടയരുതെന്നും അവർക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോഴിക്കോട് ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനോട് കേരള ഹൈക്കോടതി നിർദേശിച്ചു. പ്രതികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് താമരശേരി പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പത്താം ക്ലാസ്സ് വിദ്യാർഥിയായിരുന്ന ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ആറ് സഹ വിദ്യാർഥികളെ പോലിസ് അറസ്റ്റ് ചെയ്തത്. കുറ്റാരോപിതർ പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
ഷഹബാസ് കൊലപാതക കേസിൽ പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 107 സാക്ഷികളും, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളും കുറ്റപാത്രത്തിൽ ഉണ്ട്. ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിന് പുറമെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസും പോലിസ് പ്രത്യേകമായി അന്വേഷിക്കും. പ്രതികളായ വിദ്യാർത്ഥികളുടെ ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്ക് ഉണ്ടെന്ന് ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ അന്വേഷണത്തിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരും.
ALSO READ: മലപ്പുറത്ത് ദേശീയപാതയിൽ വീണ്ടും വിള്ളൽ; ഓവുപാലം താഴ്ന്നു, ഗതാഗതം നിർത്തിവെച്ചു
മാർച്ച് 1നാണ് സഹപാഠികളുടെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം ആദ്യം തടഞ്ഞുവെച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ വകുപ്പിൻ്റെ ഈ തീരുമാനത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. താമരശ്ശേരി എംജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസിന് മരിക്കും മുൻപ് ഒരു പരീക്ഷ മാത്രമാണ് എഴുതാനായത്. ആ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.