Varappuzha: വരാപ്പുഴ ബാറിലെ സംഘര്‍ഷം: ചികിത്സയിലിരുന്നയാള്‍ മരിച്ചു
Varappuzha Murder Case: മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷ കാരണം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ശ്രീജിത്തിനെ ചേരാനല്ലൂരിലുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.
എറണാകുളം: വരാപ്പുഴ ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കോട്ടുവള്ളി തൃക്കപുരം സ്വദേശി ജോമോൻ ആണ് മരിച്ചത്. വയറിന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് മാരകമായി പരിക്കുപറ്റിയ ജോമോന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ ദേവസ്വംപാടം സ്വദേശി മദ്ദളക്കാരന്‍ വീട്ടില്‍ ശ്രീജിത്തി (40)നെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 31ന് രാത്രി പത്ത് മണിയോടെയാണ് വരാപ്പുഴ ഗോപിക റീജന്‍സി ബാറിൽ സംഘർഷം നടന്നത്. മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷ കാരണം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ശ്രീജിത്തിനെ ചേരാനല്ലൂരിലുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ് ശ്രീജിത്ത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ പൊലീസ് തിരയുന്നുണ്ട്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ശ്രീജിത്ത് വല്ലപ്പോഴും മാത്രമാണ് വീട്ടിൽ വന്നിരുന്നത്. പൊലീസ് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ ശാസ്ത്രീയാന്വേഷണത്തിനൊടുവിലാണ് ഒളിസങ്കേതത്തിൽ നിന്ന് പ്രതിയെ സാഹസികമായി പിടികൂടിയത്.
വരാപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാർ, എസ് ഐ മാരായ ദേവരാജ്, മനോജ് കുമാർ, എഎസ്ഐ രഞ്ജിത്ത്, എസ് സിപിഒമാരായ രാഹുൽ, ഹരീഷ്, ജിതിൻ, സിപിഒമാരായ സുമേഷ്, വിനീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. ജോമോന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.