VS Achuthanandan: അതീവഗുരുതരാവസ്ഥയില്‍ വിഎസ്, മെഡിക്കല്‍ ബുള്ളറ്റിന്‍
VS Achuthanandan health updates:നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. ഡയാലിസിസ് തുടരുന്നുണ്ട്. ഹൃദയാഘാതം മൂലം ജൂണ്‍ 23നാണ് വിഎഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍ അറിയിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. ഡയാലിസിസ് തുടരുന്നുണ്ട്. ഹൃദയാഘാതം മൂലം ജൂണ്‍ 23നാണ് വിഎഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ.
വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലല്ല. ഇതിനൊപ്പം രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ സ്‌പെഷ്യല്‍ സംഘം എസ്‌യുടി ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തി.




നിലവിലെ ചികിത്സാ രീതി തുടരാനാണ് തീരുമാനം. ആവശ്യമെങ്കില്‍ മാത്രം മാറ്റം വരുത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു.