AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Adv BA Aloor: ഗോവിന്ദച്ചാമി കേസിലെ ആ രഹസ്യം ആളൂരും മറച്ചുവച്ചു; ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം

Advocate B A Aloor profile: സൗമ്യക്കേസ് സുപ്രീംകോടതിയിലെത്തിയപ്പോഴും ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ഉറപ്പെന്നായിരുന്നു പൊതുസമൂഹത്തിന്റെ ധാരണ. എന്നാല്‍ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. കേസിനൊപ്പം ആളൂരും വാര്‍ത്തയില്‍ ഇടംപിടിച്ചു

Adv BA Aloor: ഗോവിന്ദച്ചാമി കേസിലെ ആ രഹസ്യം ആളൂരും മറച്ചുവച്ചു; ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം
ബിഎ ആളൂര്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 30 Apr 2025 20:21 PM

കേസ് കുപ്രസിദ്ധമെങ്കില്‍ വക്കീല്‍ ആളൂരാകുമെന്നത് മലയാളിയുടെ ഉറപ്പാണ്. പല കേസുകളും അങ്ങോട്ട് ചെന്ന് തേടിപ്പിടിച്ചാണ് അദ്ദേഹത്തിന്റെ ശീലം. ഒരു കേസ് ഒഴികെ. 2011ല്‍ ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി അഡ്വ. ബി.എ. ആളൂര്‍ സ്വയം മുന്നിട്ടിറങ്ങിയതായിരുന്നില്ല. ആ കേസില്‍ ആളൂര്‍ എങ്ങനെ എത്തിപ്പെട്ടുവെന്നത് ഇന്നും അവ്യക്തമാണ്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ആളൂരും ഈ ചോദ്യം നേരിട്ടു. അത് പ്രൊഫഷണല്‍ സീക്രട്ടാണെന്നും, വെളിപ്പെടുത്തില്ലെന്നുമായിരുന്നു മറുപടി. ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂരിനെ ആരാണ് സമീപിച്ചതെന്ന ചോദ്യം ഇന്നും ദുരൂഹമായി തുടരുന്നു.

സൗമ്യക്കേസ് സുപ്രീംകോടതിയിലെത്തിയപ്പോഴും ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ഉറപ്പെന്നായിരുന്നു പൊതുസമൂഹത്തിന്റെ ധാരണ. എന്നാല്‍ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. കേസിനൊപ്പം ആളൂരും വാര്‍ത്തയില്‍ ഇടംപിടിച്ചു. അന്ന് മുതല്‍ കുപ്രസിദ്ധമായ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് ആളൂര്‍ ഹോബിയാക്കി. പ്രശസ്തിയാകണം ലക്ഷ്യവും.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി ഹാജരായാണ് ആളൂര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു. ഇലന്തൂര്‍ നരബലി കേസിലും പ്രതീക്ഷിച്ചതുപോലെ തന്നെ ആളൂരെത്തി.

പൂനെയില്‍ തുടങ്ങി

തൃശൂര്‍ ജില്ലയിലെ പതിയാരത്തായിരുന്നു ജനനം. പിന്നീട് പൂനെയിലെത്തി. നിയമബിരുദം സ്വന്തമാക്കുന്നത് അവിടെ നിന്നാണ്. 1998ല്‍ തിരികെ കേരളത്തിലേക്ക്. വിവിധ കോടതികളില്‍ നാലു വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തു. പിന്നീട് വീണ്ടും പൂനെയിലേക്ക് തിരികെ പോയി. അവിടെ വച്ചാണ് ക്രിമിനല്‍ കേസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചെയ്യുന്ന പ്രവൃത്തി ശരിയല്ലെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന്, താന്‍ ക്രിമിനല്‍ വക്കീലാണെന്നും, തനിക്ക് ക്രിമിനലുകളുടേതല്ലാതെ പുണ്യവാളന്മാരുടെ കേസ് കിട്ടില്ലെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ആളൂര്‍ പ്രതികരിച്ചത്. അവിവാഹിതനാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷം പൊലീസ് ആളൂരിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Read Also: Advocate BA Aloor : അഡ്വക്കേറ്റ് ബിഎ ആളൂർ അന്തരിച്ചു, വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

ശല്യം ഒഴിഞ്ഞുപോയി

‘ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി’ എന്നായിരുന്നു ആളൂരിന്റെ മരണത്തെക്കുറിച്ച് സൗമ്യയുടെ അമ്മ പ്രതികരിച്ചത്. ആളൂരിന്റെ മരണത്തില്‍ സന്തോഷമുണ്ടെന്നും, ഗോവിന്ദച്ചാമിയുടെ മരണം കൂടി കേള്‍ക്കണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.