South Indian Dish Aviyal: ‘ആകെയൊരവിയൽ പരുവത്തിൽ’ ആയ അവിയലിന്റെ കഥ നിങ്ങൾക്ക് അറിയാമോ?
The Story of Avial: കഥകളിൽ ഏറ്റവും പ്രചാരത്തിൽ ഉള്ളത് ‘ഓമനത്തിങ്കൾ കിടാവോ’ പാടിയ സ്വാതി തിരുനാളിന്റെയും പിന്നീട് മലയാളക്കരയെയും ഉറക്കിയ മഹാകവി ഇരയിമ്മൻ തമ്പിയുടെയും സാക്ഷാൽ ഭീമസേനന്റെയും കഥയാണ്.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഇളം തൂശനിലയിൽ, ആവി പൊങ്ങുന്ന ചോറും കറികളും. ഇതിൽ പ്രധാന വിഭമാണ് അവിയൽ. സദ്യകളിലെ ഒഴിവാക്കാനാവാത്ത ഒന്നാണെന്ന് തന്നെ പറയാം. ഇതുകൊണ്ട് തന്നെ സദ്യയിലെ കേമനെന്നാണ് ഇത് അറിയപ്പെടുന്നത്. പലതരം പച്ചകറികളുടെ മിശ്രിതമായ അവിയൽ മിക്കവരുടെയും പ്രിയ വിഭവങ്ങളിൽ ഒന്ന് തന്നെ. രൂചിയിൽ മാത്രമല്ല ആരോഗ്യഗുണത്തിലും അവിയലിനെ വെല്ലാൻ മറ്റാർക്കും സാധിക്കില്ല. ‘ആകെയൊരവിയൽ പരുവത്തിൽ’ ആയ അവിയലിന് പിന്നിൽ വലിയ കഥകളാണ് ഒളിഞ്ഞിരിക്കുന്നത്. അത് എന്താണെന്ന് നോക്കിയാലോ?
അവിയലിന്റെ കഥ
കഥകളിൽ ഏറ്റവും പ്രചാരത്തിൽ ഉള്ളത് ‘ഓമനത്തിങ്കൾ കിടാവോ’ പാടിയ സ്വാതി തിരുനാളിന്റെയും പിന്നീട് മലയാളക്കരയെയും ഉറക്കിയ മഹാകവി ഇരയിമ്മൻ തമ്പിയുടെയും സാക്ഷാൽ ഭീമസേനന്റെയും കഥയാണ്.
സ്വാതി തിരുന്നാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണ് അവിയൽ കണ്ടുപിടിച്ചത് എന്ന പറയപ്പെടുന്നു. ഒരിക്കൽ കൊട്ടാരത്തിൽ മുറജപത്തിനിടെ കറി തികയാതെ വരികയുണ്ടായി. ഈ സമയം ബുദ്ധിമാനായ ഇരയിമ്മൻ തമ്പി പാചകശാലയിൽ എത്തി നോക്കിയപ്പോൾ ആകെ കണ്ടത് മറ്റ് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളിൽ കുറെ ഭാഗങ്ങൾ മാത്രമാണ് . ഇതൊക്കെ തിരഞ്ഞെടുത്ത് ഒരു പാത്രത്തിലിട്ട് വേവിച്ച് അരച്ച തേങ്ങയും തൈരും കറിവേപ്പിലയും മറ്റും ചേർത്തു വെളിച്ചെണ്ണയും തൂവിയെടുത്തു. അതിന്റെ അസാധ്യരുചിയും മണവും കണ്ടു ആൾക്കാർ തമ്മിൽ പിടിവലിയായത്രേ. തമ്പുരാനും കുറെയധികം ഭക്ഷിച്ചു. തമ്പി അതിന് അവിയലെന്നു പേരുമിട്ടത്രേ.
മറ്റൊരു കഥ ഭീമനുമായി ബന്ധപ്പെട്ടതാണ്. കൗരവരാൽ പരാജയപ്പെട്ട പാണ്ഡവർ തങ്ങളുടെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെക്കാൻ മറ്റൊരു വേഷങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നു. ഇത്തരത്തിൽ ഭീമൻ തിരഞ്ഞെടുത്തത് ഒരു കൊട്ടാര അടുക്കളയിലെ പാചകകാരനായാണ്. ഇങ്ങനെ ഇരിക്കെ ഒരിക്കൽ കൊട്ടാരത്തിൽ എത്തിയ അപ്രതീക്ഷിത അതിഥികൾക്ക് ഭക്ഷണം പാകം ചെയേണ്ടതായി വന്നു. എന്നാൽ പാചകം അറിയാത്ത ഭീമൻ ഒടുവിൽ, കയ്യിൽക്കിട്ടിയ പച്ചക്കറികളെല്ലാം വെട്ടിനുറുക്കി വേവിച്ച് അതിൽ തേങ്ങയും തൈരുടമക്കം കിട്ടിയതെല്ലാം ചേർത്തിളക്കി ഒരു കറിയുണ്ടാക്കി. പുതിയ വിഭവം അതിഥികൾക്ക് നന്നേ ഇഷ്ടപ്പെടുകയും പാചകക്കാരനെ പ്രശംസിക്കുകയും ചെയ്തു. അങ്ങനെ ഭീമനതിന് അവിയൽ എന്നു പേരുമിട്ടു എന്നാണ് ഒരു കഥ.