Asia Cup 2025: ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് ഗൗതം ഗംഭീർ; തീരുമാനം ഭാവി പരിഗണിച്ചെന്ന് റിപ്പോർട്ട്
Gautam Gambhir Support Shubman Gill: ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാൻ മുൻകയ്യെടുത്തത് ഗൗതം ഗംഭീറെന്ന് റിപ്പോർട്ട്. ആദ്യം ഗില്ലിനെയല്ല വൈസ് ക്യാപ്റ്റനായി പരിഗണിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യാ കപ്പിൽ ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് ഗൗതം ഗംഭീർ എന്ന് റിപ്പോർട്ട്. ഇക്കാര്യത്തിലാണ് ഏറെ നേരം ചർച്ച നടന്നതെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പരമ്പരകളിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്ന അക്സർ പട്ടേലിനെ മാറ്റിയാണ് ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത്. സഞ്ജുവിന് പകരം ഗിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് വിവരം.
‘ചൊവ്വാഴ്ച നടന്ന സെലക്ഷൻ കമ്മറ്റി മീറ്റിംഗിൽ ഏറ്റവുമധികം സമയം ചിലവഴിച്ചത് ഇക്കാര്യത്തിന് വേണ്ടിയായിരുന്നു. ഓൺലൈനിൽ ജോയിൻ ചെയ്ത പരിശീലകൻ ഗൗതം ഗംഭീർ ഭാവിയിലേക്കായി ഒരാളെ വളർത്തിയെടുക്കണമെന്ന അഭിപ്രായത്തോട് യോജിച്ചു. അടുത്ത മാസം 26 വയസ് പൂർത്തിയാവുന്ന ഗിൽ ആയിരുന്നു അതിന് ഏറ്റവും അനുയോജ്യനായ ആൾ.’- റിപ്പോർട്ടിൽ പറയുന്നു.




‘ആദ്യം ഗിൽ ആയിരുന്നില്ല പരിഗണനയിലുണ്ടായിരുന്നത്. അക്സർ പട്ടേൽ വൈസ് ക്യാപ്റ്റനായി തുടരട്ടെ എന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിൽ ഏറെക്കാലം കളിക്കാനിടയുള്ള ഒരു താരത്തിൽ നിക്ഷേപിക്കാമെന്നായിരുന്നു സെലക്ഷൻ കമ്മറ്റി മീറ്റിംഗിലെ പൊതുവായ അഭിപ്രായം. അടുത്ത അഞ്ച് വർഷത്തേക്കുള്ള ചുമതല നൽകാൻ അനുയോജ്യനായ മറ്റൊരാളെയും കണ്ടെത്താനായില്ല. ഗിൽ ഇതിനകം ടെസ്റ്റ് ക്രിക്കറ്റിലെ നായകനാണ്. ഭാവിയിൽ സൂര്യയിൽ നിന്ന് ചുമതല കൈമാറാൻ ഗിൽ ആണ് ഏറ്റവും അനുയോജ്യനാണെന്ന് സെലക്ടർമാർ കരുതുന്നു.’- റിപ്പോർട്ടിൽ പിന്നീട് തുടർന്നു.
വാർത്താസമ്മേളനത്തിനിടെ ഇന്ത്യ പാകിസ്താനെതിരെ കളിക്കുമോ എന്ന ചോദ്യത്തിൽ ഇടപെട്ട് ബിസിസിഐ പ്രതിനിധി. മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി പറയാൻ മുഖ്യ സെലക്ടർ അജിത് അഗാർക്കറിന് കഴിയുന്നതിന് മുൻപ് തന്നെ ബിസിസിഐ പ്രതിനിധി ഇടപെടുകയായിരുന്നു. ചോദ്യത്തിന് ഉത്തരം പറയരുതെന്ന് ബിസിസിഐ പ്രതിനിധി ആവശ്യപ്പെട്ടതിനെ തുടർന്ന് സൂര്യകുമാർ യാദവും അജിത് അഗാർക്കറും മറുപടി പറഞ്ഞതുമില്ല.