India vs England: ബർമിംഗ്ഹാമിൽ ബുംറ കളിച്ചേക്കില്ല; ആവനാഴിയില്‍ ‘അസ്ത്രങ്ങളില്ലാ’തെ ഇന്ത്യ
Jasprit Bumrah set to miss Edgbaston Test: ബുംറയെ എല്ലാ മത്സരവും കളിപ്പിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ബുംറയെ മൂന്നെണ്ണത്തില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം
ജൂലൈ രണ്ടിന് ബര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മറ്റ് പല ബൗളര്‍മാരും ഫോമിലല്ലാത്തതിനാല്‍ ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകും. ബുംറയെ എല്ലാ മത്സരവും കളിപ്പിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ബുംറയെ മൂന്നെണ്ണത്തില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. ബുംറയുടെ അഭാവത്തില്‍ പകരം ആരെ ഉള്‍പ്പെടുത്തുമെന്നതാണ് മാനേജ്‌മെന്റിന് മുന്നിലുള്ള വലിയ തലവേദന.
ആകാശ് ദീപും അർഷ്ദീപ് സിംഗുമാണ് ടീമിലെ മറ്റ് രണ്ട് സ്പെഷ്യലിസ്റ്റ് പേസർമാർ. മീഡിയം പേസ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയാണ് മറ്റൊരു ഓപ്ഷൻ. ഇതില്‍ അര്‍ഷ്ദീപിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. ബാക്കപ്പ് ഓപ്ഷനായി ടീമിലെടുത്ത ഹര്‍ഷിത് റാണയെ ആദ്യ ടെസ്റ്റിന് ശേഷം ഒഴിവാക്കിയിരുന്നു.
ആദ്യ ടെസ്റ്റില്‍ ബുംറ അഞ്ച് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ആദ്യ മൂന്ന് വിക്കറ്റുകള്‍ പിഴുത് ബുംറ നല്‍കിയ മികച്ച തുടക്കം ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നെങ്കിലും മറ്റ് ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. പ്രസിദ്ധ് കൃഷ്ണയാണ് താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ബൗളര്‍. ആദ്യ ഇന്നിങ്‌സില്‍ കൃഷ്ണ മൂന്ന് വിക്കറ്റ് പിഴുതിരുന്നു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമെടുത്തു. മറ്റ് ബൗളര്‍മാര്‍ക്കാര്‍ക്കും ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും നേടാനായില്ല.




രണ്ടാം ഇന്നിങ്‌സില്‍ ബുംറയ്ക്കും വിക്കറ്റ് വീഴ്ത്താനായില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ താരം ബൗള്‍ ചെയ്തതുമില്ല. പ്രസിദ്ധ് കൃഷ്ണയും, ശാര്‍ദ്ദുല്‍ താക്കൂറും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.