AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ഏകദിന സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടാത്തത്‌ നന്നായി? കാരണം ഇതാണ്‌

Sanju Samson's exclusion from India's ODI squad against Australia draws criticism: ഓസ്‌ട്രേലിയക്കെതിരായ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടാത്തത് സഞ്ജുവിനെ സംബന്ധിച്ച് ഒരു നഷ്ടമാകില്ല. രണ്ടാം വിക്കറ്റ് കീപ്പറായി സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നത് ആരാണെങ്കിലും, അവര്‍ക്ക് പരമ്പരയിലുടനീളം ബെഞ്ചിലാകും സ്ഥാനം

Sanju Samson: ഏകദിന സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടാത്തത്‌ നന്നായി? കാരണം ഇതാണ്‌
സഞ്ജു സാംസണ്‍ Image Credit source: facebook.com/ImSanjuSamson
jayadevan-am
Jayadevan AM | Updated On: 05 Oct 2025 15:29 PM

സ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന തൊടുന്യായം നിരത്തി താരത്തെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാടിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. ഏത് പൊസിഷനിലും അനുയോജ്യനാണ് താനെന്ന് സഞ്ജു ഇതിനകം പലവട്ടം തെളിയിച്ചതാണ്. എന്നിട്ടും, ഒഴിവാക്കാന്‍ വേണ്ടി ഒരു കാരണം കണ്ടെത്തുന്നുവെന്ന തരത്തിലായിരുന്നു അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി. ഏകദിനത്തില്‍ അമ്പതിന് മുകളില്‍ ആവറേജുള്ള താരം. 14 ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് 510 റണ്‍സ്. ഒപ്പം, മൂന്ന് അര്‍ധ ശതകവും, ഒരു സെഞ്ചുറിയും. എന്നിട്ടും സഞ്ജു തഴയപ്പെടുന്നുവെന്നതാണ് അതിശയകരം.

2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയതിന് ശേഷം താരത്തെ ഏകദിനത്തിലേക്ക് പിന്നീട് പരിഗണിച്ചിട്ടേയില്ലെന്നതിലാണ് വിരോധാഭാസം. ഏകദിനത്തില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത ധ്രുവ് ജൂറലിനെ സഞ്ജുവിന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചതിലെ യുക്തിയും അവ്യക്തമാണ്.

സഞ്ജുവിന് നഷ്ടമല്ല

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടാത്തത് സഞ്ജുവിനെ സംബന്ധിച്ച് ഒരു നഷ്ടമാകില്ല. കെഎല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും, ശുഭ്മാന്‍ ഗില്ലും, ശ്രേയസ് അയ്യരും, കെഎല്‍ രാഹുലും സ്ഥാനമുറപ്പിച്ച ബാറ്റിങ് നിരയില്‍ മറ്റൊരു താരത്തിന് സ്ഥാനം കണ്ടെത്താനാകില്ല. വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് പരമ്പരയിലുള്ളത്. അതുകൊണ്ട് തന്നെ രണ്ടാം വിക്കറ്റ് കീപ്പറായി സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നത് ആരാണെങ്കിലും, അവര്‍ക്ക് പരമ്പരയിലുടനീളം ബെഞ്ചിലാകും സ്ഥാനം. അതുകൊണ്ട് തന്നെ, സഞ്ജുവിനെ പരിഗണിക്കാത്തത് നന്നായി എന്ന് ആശ്വസിക്കുന്ന ആരാധകരുമുണ്ട്.

Also Read: Sanju Samson: ഏകദിനത്തില്‍ സഞ്ജുവിനെ എന്തിന് തഴഞ്ഞു? അഗാര്‍ക്കര്‍ കണ്ടെത്തിയ തൊടുന്യായം ഇങ്ങനെ

പക്ഷേ, അനീതി കണ്ടില്ലെന്ന് നടിക്കാനാകില്ല

അതേസമയം, സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ആഞ്ഞടിച്ച് മുന്‍ സെലക്ടര്‍ ക്രിസ് ശ്രീകാന്ത് രംഗത്തെത്തി. ഇത് അന്യായമാണെന്ന് ശ്രീകാന്ത് തുറന്നടിച്ചു. അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ ഉള്‍പ്പെടുത്തണമായിരുന്നു. സെലക്ഷന്‍ കമ്മിറ്റി ഓരോ ദിവസവും ഓരോ ഒഴികഴിവുകളാണ് പറയുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

ഒരു ദിവസം സഞ്ജുവിനെ അഞ്ചാം നമ്പറില്‍ ഇറക്കിയാല്‍, വേറൊരു ദിവസം അദ്ദേഹത്തെ ഓപ്പണറാക്കും. ചിലപ്പോള്‍, ഏഴാം നമ്പറിലോ, എട്ടാം നമ്പറിലോ കളിപ്പിക്കും. ധ്രുവ് ജൂറല്‍ പെട്ടെന്ന് എവിടെ നിന്നാണ് വന്നതെന്നും ശ്രീകാന്ത് ചോദിച്ചു. സെലക്ഷന്‍ കമ്മിറ്റി താരങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.  ഏഷ്യാ കപ്പില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചയാളാണ് ശ്രീകാന്ത്. ആ ശ്രീകാന്ത് പോലും സഞ്ജു നേരിടുന്ന അനീതിയ്‌ക്കെതിരെ ഇപ്പോള്‍ ശബ്ദമുയര്‍ത്തുകയാണ്.