India vs Pakistan: സഞ്ജു മാത്രമല്ല, കൊളംബോ സ്‌റ്റേഡിയത്തില്‍ മറ്റൊരു മലയാളിയുമുണ്ടാകും
Hanumankind live at the R Premadasa Stadium: സഞ്ജു കളിച്ചാലും, ഇല്ലെങ്കിലും മറ്റൊരു മലയാളി ഇന്ന് കൊളംബോയിലെ ഗ്രൗണ്ടിലുണ്ടാകും. പക്ഷേ, അത് ക്രിക്കറ്റ് കളിക്കാനായിരിക്കില്ല. ഹനുമാന്‍കൈന്‍ഡാണ് സ്റ്റേഡിയത്തിലുണ്ടാവുക.

Hanumankind
കൊളംബോ: ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്ത അഭിഷേക് ശര്‍മ, ഇഷാന്‍ കിഷനൊപ്പം ഓപ്പണറാകുമെന്നാണ് സൂചന. അര്‍ഷ്ദീപ് സിങിന് പകരം കുല്‍ദീപ് യാദവും കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രചരിക്കുന്ന ഈ റിപ്പോര്‍ട്ടുകളുടെ ആധികാരികത പ്ലേയിങ് ഇലവന്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ വ്യക്തമാകൂ.
എന്നാല്‍ സഞ്ജു കളിച്ചാലും, ഇല്ലെങ്കിലും മറ്റൊരു മലയാളി ഇന്ന് കൊളംബോയിലെ ഗ്രൗണ്ടിലുണ്ടാകും. പക്ഷേ, അത് ക്രിക്കറ്റ് കളിക്കാനായിരിക്കില്ല. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡാണ് സ്റ്റേഡിയത്തിലുണ്ടാവുക. മലപ്പുറം സ്വദേശിയായ സൂരജ് ചെറുകാട്ട് ആണ് ഹനുമാന്‍കൈന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്.
മത്സരം തുടങ്ങുന്നതിന് മുമ്പ് ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനം ഉണ്ടാകുമെന്ന് ‘ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്’ സ്ഥിരീകരിച്ചു. ആറു മണിക്ക് കണ്‍സേര്‍ട്ട് ആരംഭിക്കും.
“വെയ്റ്റ് എ മിനിറ്റ്… കൊളംബോ, നിങ്ങൾ ഈ ആവേശത്തിന് തയ്യാറാണോ? ഇന്ത്യ-പാക് പോരാട്ടം തുടങ്ങുന്നതിന് മുൻപ് ഹനുമാൻകൈൻഡിന്റെ ലൈവ് പെർഫോമൻസ് ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ കാണാം. കൺസേർട്ട് കൃത്യം 6:00 മണിക്ക് ആരംഭിക്കും. നേരത്തെ തന്നെ സീറ്റുകളിൽ എത്തിച്ചേരൂ!”-എന്ന വാചകത്തോടെയാണ് ശ്രീലങ്കന്‍ ബോര്‍ഡ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
പാകിസ്ഥാനിൽ നിരോധിച്ച ധുരന്ധർ എന്ന സിനിമയിലെ പ്രശസ്തമായ ടൈറ്റിൽ ട്രാക്ക് ആണ് ഹനുമാന്‍കൈന്‍ഡ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ആരാധകർ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് മുന്നിൽ അദ്ദേഹം പ്രകടനം അവതരിപ്പിക്കും.
പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പിസിബി ചീഫുമായ മൊഹ്സിൻ നഖ്‌വി കൂടി പങ്കെടുക്കുന്ന ചടങ്ങിലാണ് പാകിസ്ഥാനില്‍ നിരോധിച്ച ഗാനം ഹനുമാന്‍കൈന്‍ഡ് അവതരിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം. 1999 ലെ കാണ്ഡഹാർ വിമാനറാഞ്ചൽ, മുംബൈയിലെ ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങളാണ് ‘ധുരന്ധർ’ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.