New Jersey Murder: 2017ല്‍ അമ്മയും മകനും കൊല്ലപ്പെട്ടു; വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളിയെ കാണിച്ചുകൊടുത്ത് ലാപ്‌ടോപ്പ്
Indian Mother and Son Murder: സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശശികലയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായിരുന്ന നസീര്‍ ഹമീദിലേക്ക് അന്വേഷണ സംഘമെത്തി. കൊലപാതകത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു.
വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സില്‍ കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടെത്തി. ഇന്ത്യക്കാരായ അമ്മയുടെയും മകന്റെയും മരണത്തിന് പിന്നിലെ കാരണമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. ആന്ധ്ര സ്വദേശിനിയായ ശശികല നരയെയും മകന്‍ അനീഷിനെയും 2017ലാണ് അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആരാണ് ഇരുവരുടെയും മരണത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ അന്ന് പോലീസിന് സാധിച്ചിരുന്നില്ല.
സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശശികലയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായിരുന്ന നസീര്‍ ഹമീദിലേക്ക് അന്വേഷണ സംഘമെത്തി. കൊലപാതകത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു. കമ്പനി ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്ന ഡിഎന്‍എ സാമ്പിളുകളാണ് പ്രതിയിലേക്ക് എത്തിച്ചത്.
ഡിഎന്‍എ സാമ്പിളുകളും കൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളും പോലീസ് ഒത്തുനോക്കി. രണ്ടും ഒന്നാണെന്ന് കണ്ടെത്തിയതോടെ പ്രതിയ്‌ക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പോലീസ് ചുമത്തി. ഇയാളെ തിരികെ യുഎസിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.




സംഭവം നടക്കുമ്പോള്‍ ഹമീദ് യുഎസില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് ബര്‍ലിങ്ടണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് അന്വേഷണ മേധാവി പാട്രിക് തോണ്‍ടണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. ശശികലയുടെ ഭര്‍ത്താവ് ഹനു നര മേപ്പിള്‍ ഷേഡിലുള്ള ഫോക്‌സ് മെഡോ അപ്പാര്‍ട്ട്‌മെന്റിലേക്ക് തിരികെയെത്തിയപ്പോള്‍ ഭാര്യയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവര്‍ക്കും ഒന്നില്‍ കൂടുതല്‍ തവണ കുത്തേറ്റാണ് മരണം സംഭവിച്ചത്. അക്രമിയെ പ്രതിരോധിക്കാന്‍ ഇരുവരും ശ്രമിച്ചതിന്റെ തെളിവുകളും സംഭവ സ്ഥലത്ത് നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു.
Also Read: Israel: പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം; 13 മരണം
ഹനു നരയെ ഹമീദ് പിന്തുടര്‍ന്ന് പീഡിപ്പിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതോടെ അന്വേഷണം ഹമീദിലേക്ക് എത്തി. ഇവരുടെ വീടിനോട് ചേര്‍ന്നായിരുന്നു ഹമീദിന്റെയും താമസം. കൊലപാതകങ്ങള്‍ കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങി. നാട്ടില്‍ തിരിച്ചെത്തിയ ശേഷം കുറ്റകൃത്യം മറച്ചുവെക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.
യുഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് ഹമീദില്‍ നിന്നും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ അയാള്‍ വിസമ്മതിച്ചതോടെ, കമ്പനി ലാപ്‌ടോപ്പ് തിരിച്ചയക്കാന്‍ ഹമീദിന് നിര്‍ദേശമെത്തി. ഈ ലാപ്‌ടോപ്പിലുള്ള ഡിഎന്‍എയും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച രക്ത സാമ്പിളും ഒത്തുനോക്കിയാണ് അന്വേഷണ സംഘം പ്രതി ഹമീദ് തന്നെയെന്ന് ഉറപ്പിച്ചത്.