Donald Trump: അക്കാര്യം ചെയ്താല്‍ ഇന്ത്യയ്‌ക്കെതിരായ തീരുവ തുടരും; ഭീഷണിയുമായി ട്രംപ്
Trump warns India: റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് യുഎസിന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് ട്രംപ് നല്‍കിയ മുന്നറിയിപ്പ് ഈ നീക്കത്തിന്റെ ഭാഗമാണ്

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് ഇനിയും തീരുവ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയതായുള്ള ട്രംപിന്റെ അവകാശവാദം ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. അങ്ങനെയെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ വന്‍ തോതിലുള്ള താരിഫുകള്‍ തുടരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ പകുതിയായി കുറച്ചതായി വ്യാഴാഴ്ച ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കമ്മോഡിറ്റി ഡാറ്റാ സ്ഥാപനമായ കെപ്ലറിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഈ മാസം ഏകദേശം 20 ശതമാനം വര്‍ധിച്ച് പ്രതിദിനം 19 ലക്ഷം ബാരലായി ഉയരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് യുഎസിന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് ട്രംപ് നല്‍കിയ മുന്നറിയിപ്പ് ഈ നീക്കത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ ഇറക്കുമതിയെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Also Read: ഗാസയിൽ രക്തച്ചൊരിച്ചിൽ തുടർന്നാൽ ‘കൊല്ലും’, ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
എണ്ണ, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതിനാണ് മുന്‍ഗണന. ഇറക്കുമതി നയങ്ങൾ പൂർണ്ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം വികസിപ്പിക്കുന്നതിൽ ട്രംപ് ഭരണകൂടം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.