Israel-Palestine Conflict: ഗാസ മുഴുവനായി പിടിച്ചെടുക്കാനുള്ള ആദ്യഘട്ട ആക്രമണം ആരംഭിച്ചു: ഐഡിഎഫ്
IDF Gaza Operation 2025: ഇസ്രായേല്‍ ഗാസ ഏറ്റെടുക്കുമ്പോള്‍ നഗരത്തിലെ ലക്ഷക്കണക്കിന് പലസ്തീനികളെ ഒഴിപ്പിച്ച് തെക്കന്‍ ഗാസയിലെ അഭയകേന്ദ്രങ്ങളിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ സംഘടനകള്‍ പറയുന്നു.

ഗാസയില്‍ നിന്നുള്ള ദൃശ്യം
ഗാസ സിറ്റി: ഗാസ നഗരം പൂര്‍ണമായും പിടിച്ചെടുക്കുന്നതിനും കൈവശപ്പെടുത്താനുമുള്ള ആക്രമണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം. ഗാസയുടെ ചിലഭാഗങ്ങള്‍ ഇതിനോടകം തങ്ങളുടെ കൈവശമായെന്നും സൈന്യം പറഞ്ഞു. കരയാക്രമണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സെയ്തൂണ്‍, ജബാലിയ എന്നിവിടങ്ങളില്‍ സേന ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചതായി സൈനിക വക്താവ് പ്രതികരിച്ചു.
സൈന്യം നടപടികള്‍ ആരംഭിച്ച കാര്യം പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചു. ഇക്കാര്യം സുരക്ഷാ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും കാറ്റ്‌സ് പറഞ്ഞു. അതേസമയം, നിരപരാധികളായ സാധാരണക്കാര്‍ക്കെതിരെ ക്രൂരമായ യുദ്ധം തുടരുന്നതിന് അനുകൂലമായി വെടിനിര്‍ത്തല്‍ കരാറിനെ ഇസ്രായേല്‍ തടസപ്പെടുത്തിയെന്ന് ഹമാസ് ആരോപിച്ചു.
ഇസ്രായേല്‍ ഗാസ ഏറ്റെടുക്കുമ്പോള്‍ നഗരത്തിലെ ലക്ഷക്കണക്കിന് പലസ്തീനികളെ ഒഴിപ്പിച്ച് തെക്കന്‍ ഗാസയിലെ അഭയകേന്ദ്രങ്ങളിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ സംഘടനകള്‍ പറയുന്നു.
ഇസ്രായേലിന്റെ നടപടിയ്‌ക്കെതിരെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. ഇത് രണ്ട് ജനതകളേയും ദുരന്തത്തിലേക്ക് നയിക്കുമെന്നും മുഴുവന്‍ മേഖലയും സ്ഥിരമായ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി.
Also Read: Gaza Ceasefire: ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്, ബന്ദികളെ കൈമാറും
നിലവിലെ സാഹചര്യം കൂടുതല്‍ കുടിയിറക്കവും ശത്രുതയും ഉണ്ടാക്കുമെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി പ്രതികരിച്ചു. എന്നാല്‍ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗാസ മുനമ്പ് മുഴവനായും കീഴടക്കണമെന്ന നിലപാടിലാണ് ഇസ്രായേല്‍.