Russian strikes in Ukraine: യുക്രൈനില്‍ ട്രെയിനിനു നേരെ റഷ്യയുടെ ഡ്രോണാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അപലപിച്ച് സെലെന്‍സ്‌കി
Russian drone strike on Ukrainian train kills five: യുക്രൈനില്‍ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒഡെസയിൽ നടന്ന ഡ്രോണാക്രണത്തിന് ശേഷമാണ് ട്രെയിനിന് നേരെ ആക്രമണമുണ്ടായത്.

Volodymyr Zelenskyy
കീവ്: വടക്കുകിഴക്കൻ യുക്രൈനില്‍ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കൻ നഗരമായ ഒഡെസയിൽ നടന്ന ഡ്രോണാക്രണത്തിന് ശേഷമാണ് ട്രെയിനിന് നേരെ ആക്രമണമുണ്ടായത്. ഒഡെസയിൽ നടന്ന ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുകിഴക്കൻ ഖാർകിവ് മേഖലയിൽ ട്രെയിനിൽ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് അഞ്ച് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ആക്രമണത്തെ യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കി അപലപിച്ചു. ഇത് ‘തീവ്രവാദ’മാണെന്നായിരുന്നു സെലെന്‍സ്‌കിയുടെ പ്രതികരണം. റഷ്യയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏത് രാജ്യത്തും ഒരു സിവിലിയന്‍ ട്രെയിനിനു നേരെ നടക്കുന്ന ആക്രമണത്തെ ഭീകരവാദത്തെ പോലെ തന്നെ കാണണമെന്ന് സെലെന്‍സ്‌കി പറഞ്ഞു. റഷ്യയുടെ ഇത്തരണം ആക്രമണങ്ങള്‍ സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയിൽ സമ്മർദ്ദം വർധിപ്പിക്കാൻ സഖ്യകക്ഷികളോട് അഭ്യർത്ഥിച്ചതായും സെലെൻസ്‌കി വ്യക്തമാക്കി. ട്രെയിനില്‍ ഇരുനൂറിലധികം പേരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിൽ 155 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂട്ടർമാർ ആദ്യം പ്രതികരിച്ചത്. സംഭവത്തെ റഷ്യയുടെ ഭീകരത എന്നാണ് ഉപപ്രധാനമന്ത്രി ഒലെക്സി കുലെബ വിശേഷിപ്പിച്ചത്.
ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായുള്ള യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിക്ക് സമീപമുള്ള ചോപ്പിൽ നിന്ന് ബാർവിൻകോവ് പട്ടണത്തിലേക്കാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞയാഴ്ച തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 7.10 ലക്ഷം പേര്‍ക്ക് വൈദ്യുതി സേവനം തടസപ്പെട്ടതായി ഊർജ്ജ മന്ത്രി ഡെനിസ് ഷ്മിഹാൽ പറഞ്ഞു.