Sheikh hasina: ഷെയ്‌ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ല; കരാർ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ
ട്രിബ്യൂണൽ വിധി വന്നതിനെത്തുടർന്ന് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ കുറ്റവാളികളെ കൈമാറേണ്ടതില്ലെന്ന് ഉഭയകക്ഷി കരാർവ്യവസ്ഥയുടെ ആറാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നുണ്ട്.

Sheikh Hasina
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കുറ്റവാളികളെ കൈമാറുന്നതിനുള്ള നിലവിലുള്ള ഉഭയകക്ഷി കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ഈ നിർണ്ണായക നിലപാട്.
ബംഗ്ലാദേശിന്റെ ആവശ്യം
ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം നിയോഗിച്ച അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണൽ (ICT) തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ബഹുജനപ്രക്ഷോഭം അടിച്ചമർത്താനായി പോലീസ് നടത്തിയ നടപടികളുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിധി. ട്രിബ്യൂണൽ വിധി വന്നതിനെത്തുടർന്ന് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ കുറ്റവാളികളെ കൈമാറേണ്ടതില്ലെന്ന് ഉഭയകക്ഷി കരാർവ്യവസ്ഥയുടെ ആറാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നുണ്ട്.
ALSO READ: ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകള്‍ കൊടുക്കരുത്; മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബംഗ്ലാദേശ്
ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ കൈമാറ്റത്തിന് വിസമ്മതിക്കുന്നത്. കൊലപാതകക്കേസുകളാണെങ്കിൽ അതിൽ ഉൾപ്പെട്ടവരെ കൈമാറണമെന്ന വ്യവസ്ഥ 2024 ഡിസംബറിൽ ബംഗ്ലാദേശ് കരാറിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ഇന്ത്യ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഈ ഭേദഗതി ഇന്ത്യ അംഗീകരിക്കില്ല. ഹസീനയ്‌ക്കെതിരെ ‘മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ’ തെളിഞ്ഞതായി ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ പറഞ്ഞു.
കൊലപാതകം, കൊലയ്ക്കുള്ള ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റുപ്രവൃത്തികൾ എന്നിവയ്ക്കാണ് ഹസീനയുടെ പേരിൽ കുറ്റം ചുമത്തിയിരിക്കുന്നത്. ഹസീനയുടെ ആഭ്യന്തരമന്ത്രിയായിരുന്ന അസദുസമാൻ ഖാൻ കമാൽ, അന്നത്തെ ഐ.ജി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. ട്രിബ്യൂണലിന്റെ കണ്ടെത്തൽ അനുസരിച്ച്, ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ‘ഡമ്മി തിരഞ്ഞെടുപ്പായിരുന്നു.’