Turkey Ticket Booking: പണി പാളി, തുർക്കിയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗിൽ വൻ ഇടിവ്, ക്യാൻസൽ ചെയ്തവർ നിരവധി
കഴിഞ്ഞ വർഷം 287,000 ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. കൂടാതെ 243,000 പേർ അസർബൈജാനും സന്ദർശിച്ചു, ടൂറിസമാണ് ഇരു രാജ്യങ്ങളുടെയും വരുമാനത്തിൻ്റെ പ്രധാന ഭാഗം

Turkey Ticket Booking
ഇന്ത്യ-പാക് സംഘർഷങ്ങളിൽ അയവ് വന്നെങ്കിലും രാജ്യത്ത് മറ്റൊരു ബഹിഷ്കരണം ശക്തിയാർജ്ജിക്കുകയാണ്. ഇന്ത്യ-പാക് പ്രശ്നങ്ങളിൽ പാകിസ്ഥാന് പ്രത്യക്ഷമായും പരോക്ഷമായും ലഭിച്ച തുർക്കി സഹായങ്ങൾക്ക് തിരിച്ചടിയെന്നോണം തുർക്കിയിലേക്കുള്ള യാത്രകൾ ബഹിഷ്കരിക്കുകയാണ് ഇന്ത്യൻ വിനോദ സഞ്ചാരികൾ. സോഷ്യൽ മീഡിയകൾ തോറും ഇത് ക്യാംപെയ്നുകളായും നടക്കുന്നുണ്ട്.
തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള യാത്രകളാണ് ക്യാൻസൽ ചെയ്യുന്നതിൽ ഭൂരിഭാഗവും. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങൾ കൂടിയാണിത്. ബുക്കിംഗുകൾ 60% കുറയുകയും, ക്യാൻസലേഷൻ 250% വർദ്ധിക്കുകയും ചെയ്തതായി ബുക്കിംഗ് പോർട്ടലായ മേക്ക് മൈ ട്രിപ്പിന്റെ വക്താവ് വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളിലേക്കുമുള്ള എല്ലാ ഓഫറുകളും പ്രമോഷനുകളും പിൻവലിച്ചതായും പ്ലാറ്റ്‌ഫോം അറിയിച്ചു.
ഇതിനോട് അനുബന്ധിച്ച് ഈസ്മൈട്രിപ്പിന്റെ സ്ഥാപകനും ചെയർമാനുമായ നിഷാന്ത് പിറ്റി പങ്കുവെച്ച ഒരു കണക്ക് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം 287,000 ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. കൂടാതെ 243,000 പേർ അസർബൈജാനും സന്ദർശിച്ചു. തുർക്കിയുടെ 12 ശതമാനം ജിഡിപിയും 10 ശതമാനം തൊഴിലും ടൂറിസത്തിൽ നിന്നാണ് എത്തുന്നത്. അസർബൈജാൻ്റേതാകട്ടെ ജിഡിപിയുടെ 7.6 ശതമാനവും, 10 ശതമാനം തൊഴിലും ജിഡിപിയിൽ നിന്നാണ്. ബുക്കിംഗ് ക്യാൻസൽ ചെയ്യുന്നവരിൽ ഭൂരിഭാഗവും ജോർജിയ , സെർബിയ, ഗ്രീസ്, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് മറ്റൊരോപ്ഷൻ എന്ന നിലയിൽ തിരഞ്ഞെടുക്കുന്നത്.
ഉത്പന്നങ്ങളും ബഹിഷ്കരിക്കുന്നു
തുർക്കിയിലേക്കുള്ള യാത്രമാത്രമല്ല ഇവരുടെ ഉത്പന്നങ്ങൾക്കും രാജ്യത്ത് ബഹിഷ്കരണം തുടരുന്നുണ്ട്. പൂനെയിലെ കച്ചവടക്കാരാണ് തുർക്കിയിൽ നിന്നുള്ള ആപ്പിൾ ഇറക്കുമതി നിർത്തി വെച്ചത്. 1200 കോടി രൂപയുടെ വരെ തുർക്കി ആപ്പിളുകൾ ഇന്ത്യ വിപണിയിൽ മുൻപ് വിറ്റു പോയിരുന്നു. ഇതിനാണ് ബഹിഷ്കരണം വരുന്നത്.