Gaza: ‘ഗാസയില്‍ മനുഷ്യത്വം പരാജയപ്പെട്ടു’; ക്ഷാമം ജീവനെടുക്കുന്നുവെന്ന് യുഎന്‍ മേധാവി
UN Statement on Gaza Famine: ഐക്യരാഷ്ട്രസഭ പറയുന്ന കാര്യങ്ങളെയെല്ലാം ഇസ്രായേല്‍ നിഷേധിക്കുകയാണ്. ക്ഷാമവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ വര്‍ധനവ് ഉണ്ടാകുന്നതില്‍ നടപടി ആവശ്യമാണെന്ന് ഐപിസിയും (ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍) വ്യക്തമാക്കി.

ഗാസയില്‍ നിന്നുള്ള ദൃശ്യം
ഗാസ സിറ്റി: ഗാസയില്‍ മനുഷ്യത്വം പരാജയപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ്. മനുഷ്യ നിര്‍മ്മിതമായ ദുരന്തമാണ് ഗാസയില്‍ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലെ ക്ഷാനം ഏറ്റവും ഉയര്‍ന്നതും കഠിനവുമാണെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടുന്നു. ഗാസയിലേക്ക് എത്തുന്ന സഹായത്തിന്റെ അളവ് ഇസ്രായേല്‍ നിയന്ത്രിക്കുന്നത് തുടരുകയാണെന്നും ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.
ഐക്യരാഷ്ട്രസഭ പറയുന്ന കാര്യങ്ങളെയെല്ലാം ഇസ്രായേല്‍ നിഷേധിക്കുകയാണ്. ക്ഷാമവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ വര്‍ധനവ് ഉണ്ടാകുന്നതില്‍ നടപടി ആവശ്യമാണെന്ന് ഐപിസിയും (ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍) വ്യക്തമാക്കി. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ ക്ഷാമം ദെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്നും ഐപിസി ചൂണ്ടിക്കാട്ടുന്നു.
ഇക്കാലയളവില്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും, അതായത് ഏകദേശം 641,000 ആളുകളും ദുരന്ത സാഹചര്യങ്ങളിലൂടെ കടന്നുപോകും. ഐപിസി ഫേസ് 5ല്‍ അതായത് രൂക്ഷമായ ക്ഷാമം നേരിടുന്നയാളുകളായിരിക്കും ഇത്. ഫേസ് 4ല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നവരുടെ എണ്ണം 1.14 ദശലക്ഷമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2026 ജൂണ്‍ വരെ പോഷകഹാരക്കുറവ് മൂലം അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ ദുരിതമനുഭവിക്കും. 1,32,000 കുട്ടികളുടെ ജീവന് പോലും പോഷകാഹാരക്കുറവ് ഭീഷണിയാകുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം 112 കുട്ടികള്‍ ഉള്‍പ്പെടെ 271 പേര്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Also Read: Ranil Wickremesinghe: അഴിമതി കേസ്; ശ്രീലങ്ക മുൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ
അതേസമയം, 2004ല്‍ ഐപിസി സ്ഥാപിക്കപ്പെട്ടതിന് ശേഷം നാല് ക്ഷാമങ്ങള്‍ മാത്രമേ തരംതിരിച്ചിട്ടുള്ളൂ. 2024ല്‍ സുഡാനില്‍ ഉണ്ടായതാണ് ഏറ്റവും അവസാനത്തേത്. ഐപിസിക്ക് ഒരിക്കലും ഔദ്യോഗികമായി ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. സര്‍ക്കാരുകളോ ഐക്യരാഷ്ട്രസഭയോ ആണ് ഇത് സാധാരണയായി ചെയ്യുന്നത്.
ഗാസയിലുടനീളം ക്ഷാമം ശക്തമായിരിക്കുകയാണെന്ന് ഐപിസി വ്യക്തമാക്കി. എന്നാല്‍ ഗാസയില്‍ ക്ഷാമം പ്രഖ്യാപിക്കുന്നത് അത്ര എളുപ്പമല്ല. ക്ഷാമം പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പലസ്തീനികള്‍ മുന്നോട്ടുവെക്കുന്നത്.